ഉമ്മന്‍ചാണ്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തോ ?; ഞെട്ടിച്ച് സുധീരനും ചെന്നിത്തലയും
ഉമ്മന്‍ചാണ്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തോ ?; ഞെട്ടിച്ച് സുധീരനും ചെന്നിത്തലയും
Publish Date: Fri, 10 Nov 2017 (17:00 IST)
Updated Date: Fri, 10 Nov 2017 (17:03 IST)
ജസ്റ്റിസ് ശിവരാജന് കമ്മീഷന്റെ സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വെച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പ്രസ്താന ചര്‍ച്ചാ വിഷയമാകുന്നു.
രണ്ടു തവണ മുഖ്യമന്ത്രിയായിട്ടുള്ള തന്നെ ഒരു വിഐപി ബ്ളാക്ക് മെയിലിംഗ് ചെയ്തുവെന്ന ഉമ്മന്‍ചാണ്ടിയുടെ വാക്കുകളാണ് കോണ്‍ഗ്രസിലും യുഡിഎഫിലും ഒരുപോലെ ആശങ്കയുണ്ടാക്കുന്നത്. കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര് ബാലകൃഷ്ണപിള്ളയാണ് സമ്മര്‍ദ്ദത്തില്ലാക്കാന്‍ ശ്രമിച്ചതെന്ന ആരോപണത്തെ ഉമ്മന്‍ചാണ്ടി തന്നെ തള്ളിപ്പറഞ്ഞപ്പോള്‍ ഈ വിഐപി ആരാണെന്നറിയാനുള്ള ശ്രമത്തിലാണ് കേരളാ രാഷ്ട്രീയം.
ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുണ്ടെങ്കില്‍ പുറത്തു വിടണമെന്ന് രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടുവെന്ന സരിത എസ് നായരുടെ വെളിപ്പെടുത്തല്‍ പ്രതിപക്ഷത്ത് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സോളാര്‍ റിപ്പോര്‍ട്ടിലുള്ളത് ഗുരുതരമായ കാര്യങ്ങള്‍ ആണെന്ന മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പ്രസ്താവനയും യുഡിഎഫ് ക്യാമ്പിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ ഉമ്മന്‍ ചാണ്ടിയെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമം നടന്നത് സ്വന്തം പാളയത്തില്‍ നിന്നോണോ എന്ന സംശയവും എ ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലുണ്ട്.
ഉമ്മൻചാണ്ടി മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾ, പേഴ്സണൽ സ്റ്റാഫിലെ രണ്ട് അംഗങ്ങൾ, രണ്ട് ഉദ്യോഗസ്ഥർ, ഘടക കക്ഷിയിലെ ചില നേതാക്കൾ എന്നിവരുടെ പേരുകളാണ് ബ്ലാക്ക്മെയിലിംഗ് വിവാദത്തില്‍ അഭ്യൂഹങ്ങളായി പ്രചരിക്കുന്നത്. ഇത് സംബന്ധിച്ച് ഉമ്മൻചാണ്ടി മനസ് തുറന്നാൽ മാത്രമെ ചിത്രം വ്യക്തമാകൂ. അതേസമയം, സോളാറ് റിപ്പോര്‍ട്ടിനെ ഒറ്റക്കെട്ടായി നിന്ന് നേരിടാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം.