എലിസബത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചു, അമൃതയും എലിബസത്തും ഒരുമിച്ച് വന്നിരുന്നുവെങ്കിൽ ഈ പോരാട്ടം കൂടുതൽ ശക്തമായേനെ: അഭിരാമി പറയുന്നു
എലിസബത്തിനെതിരെ ബാലയും കോകിലയും പരാതി നൽകുകയും ചെയ്തു.
നടൻ ബാലയും മുൻ പങ്കാളി എലിസബത്തും തമ്മിലുള്ള പ്രശ്നങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. ബാലയ്‌ക്കെതിരെ തുടരെ ആരോപണങ്ങൾ ഉന്നയിച്ച് എലിസബത്ത് രംഗത്ത് തന്നെയുണ്ട്. എലിസബത്തിനെതിരെ ബാലയും കോകിലയും പരാതി നൽകുകയും ചെയ്തു. അതേസമയം സോഷ്യൽ മീഡിയ ഇതിനിടെ ബാലയുടെ മുൻ ഭാര്യ അമൃതയോട് എന്തുകൊണ്ട് എലിസബത്തിനെ പിന്തുണയ്ക്കുന്നില്ല എന്ന് ചോദിക്കുന്നുണ്ട്. ഇതിന് അഭിരാമി സുരേഷ് മറുപടി നൽകിയിരിക്കുകയാണ്.
തങ്ങൾ എലിസബത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ചിലരുടെ ഇടപെടൽ മൂലം ആ ബന്ധം തകർന്നു പോയി എന്നാണ് അഭിരാമി പറയുന്നത്. അഭിരാമിയുടെ വാക്കുകൾ വായിക്കാം:
ഞങ്ങൾ രണ്ടു പേരും അവരെ ബന്ധപ്പെടാനും പിന്തുണ അറിയിക്കാനും ശ്രമിച്ചിരുന്നു. പക്ഷെ, തനിക്കൊപ്പം നിൽക്കുന്ന കരുത്തരായ ആളുകൾക്കൊപ്പം അവർ ഒറ്റയ്ക്ക് പോരാൻ തീരുമാനിച്ചിരുന്നു. സത്യത്തിൽ, ഞങ്ങളുടെ ജീവിതത്തിൽ കിട്ടിയതിനേക്കാൾ കൂടുതൽ അവർക്ക് ലഭിച്ചിട്ടുണ്ട്. അതിൽ ഞങ്ങൾക്ക് അതിയായ സന്തോഷവുമുണ്ട്. രണ്ട് വർഷം മാത്രം അയാൾക്കൊപ്പം ജീവിച്ച അവർക്ക് ഇത്രമാത്രം ട്രോമയുണ്ട്. പതിനാല് വർഷം ഞങ്ങളുടെ കുടുംബം കടന്നു പോയ വേദന ചിന്തിച്ചു നോക്കൂ.
അയാൾ ഒരിക്കൽ പോലും എന്റെ സഹോദരിയുടെ ത്യാഗങ്ങളെ പരിഗണിച്ചിട്ടില്ല. അയാളുടെ കുഞ്ഞിനെ പേറുകയും, എല്ലാ വേദനയും സഹിച്ച്, അയാളുടെ ഒരു രൂപ പോലും വാങ്ങാതെ അവളെ ഒറ്റയ്ക്ക് വളർത്തുകയും നല്ല വിദ്യാഭ്യാസവും ജീവിതവും നൽകി. സത്യത്തിൽ, ഞങ്ങൾക്ക് യാതൊരു നേട്ടവം ഉണ്ടാകരുതെന്ന് ഉറപ്പുവരുത്താൻ അയാൾ ഒരുപാട് ശ്രമിച്ചിരുന്നു. അച്ഛൻ എന്ന നിലയിൽ യാതൊരു ഉത്തരവാദിത്തവും തന്റെ മകളോട് അയാൾ കാണിച്ചിട്ടില്ല. അത് തന്നെ അയാൾ എത്തരക്കാരൻ ആണെന്ന് പറയുന്നുണ്ട്.
ഞങ്ങളെപ്പോല എലിസബത്തിനെ ഒരിക്കലും സംശയത്തോടെ കാണുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല. അവരുടെ സത്യസന്ധത ആരും ചോദ്യം ചെയ്തിട്ടില്ല. അവർക്ക് അത്തരം ക്രൂരത നേരിടേണ്ടി വന്നിട്ടില്ല എന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. എന്നിരുന്നാലും ഇപ്പോൾ തനിക്ക് ചുറ്റുമുള്ളവരുടെ ഒപ്പം, ഈ പോരാട്ടം ഒറ്റയ്ക്ക് പൊരുതാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്. അമൃതയും എലിബസത്തും ഒരുമിച്ച് വന്നിരുന്നുവെങ്കിൽ ഈ പോരാട്ടം കൂടുതൽ ശക്തവും കരുത്തേറിയതും വിലമതിക്കുന്നതുമായേനെ. പക്ഷെ നിർഭാഗ്യവശാൽ ചിലർ ഇടപെട്ടു, ഞങ്ങളെക്കുറിച്ച് അവരിൽ വിഷം കുത്തിവച്ചു. അങ്ങനെ ആ സാധ്യത തന്നെ നശിച്ചു.
അതിന്റെ ഫലമായി, ദീർഘകാലമായി ഞങ്ങൾക്കിടയിൽ ഒരു കോണ്ടാക്ടുമില്ല. പക്ഷെ എന്ത് തന്നെയാണെങ്കിലും അവർക്ക് ഞങ്ങളെ ആവശ്യം വരികയാണെങ്കിൽ ഞങ്ങൾ എന്നും അവരുടെ കൂടെ കാണും. വർഷങ്ങളോളം ഞങ്ങൾ വേദന സഹിച്ചു. ഇപ്പോഴും ആ മനുഷ്യൻ ഞങ്ങളുടെ പേര് അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിടുകയാണ്. ഞങ്ങൾ റിക്കവറിയുടെ പാതയിലാണ്. രണ്ട് വർഷത്തേയും പതിനാല് വർഷത്തേയും വേദനകൾ താരതമ്യം ചെയ്യാൻ പാടില്ലെന്നും ഞങ്ങൾക്കറിയാം. അതിനാൽ നിങ്ങളുടെ പ്രാർത്ഥനകളിൽ ഞങ്ങളേയും കരുതുക. എലിസബത്തിന്റെ പോരാട്ടത്തിന് പിന്തുണ നൽകുന്നത് തുടരുക.