താൻ സ്വപ്നം കണ്ട ഒരു വിജയമാണ് രേഖാചിത്രത്തിൻ്റേതെന്ന് ആസിഫ് അലി. ഇനി മുന്നോട്ടുള്ള തന്റെ സിനിമാ ജീവിതത്തിലേക്കുള്ള കോൺഫിഡൻസ് ആണ് ആ ചിത്രം നൽകിയതെന്നും ആസിഫ് വ്യക്തമാക്കി. തന്റെ കരിയറിലെ ഏറ്റവും വലിയ വിജയം നേടിയ സിനിമയാണ് രേഖാചിത്രമെന്നും ചിത്രത്തിന്റെ സക്സസ് മീറ്റിൽ ആസിഫ് അലി പറഞ്ഞു. തന്റെ കരിയറിൽ ഏറ്റവും മോശം സമയത്ത് നിൽക്കുമ്പോൾ തന്നെ വിശ്വസിച്ച് ഇങ്ങനെ ഒരു കഥയും കഥാപാത്രവും തനിക്ക് തന്ന രാമുവിനും ജോണിനും ജോഫിനും നന്ദി.
'2025 ജനുവരിയിൽ പുറത്തിറങ്ങിയ സിനിമകളിൽ രേഖാചിത്രം മാത്രമാണ് വിജയിച്ചതെന്ന് പറയുമ്പോൾ ഞാൻ സ്വപ്നം കണ്ട ഒരു സമയമായിരുന്നു അത്. ഞാൻ അഹങ്കാരത്തോടെ ചിരിച്ച ഒരു സമയമാണത്. എന്റെ കരിയറിൽ ഞാൻ ഏറ്റവും മോശം സമയത്ത് നിൽക്കുമ്പോൾ എന്നെ വിശ്വസിച്ച് ഇങ്ങനെ ഒരു കഥയും കഥാപാത്രവും തന്ന രാമുവിനും ജോണിനും ജോഫിനും എന്റെ നന്ദി. വേണു ചേട്ടനെ സംബന്ധിച്ച് മലയാളത്തിലെ വലിയ സിനിമകളിൽ ഒന്ന് നിർമിച്ച ഒരാളാണ് അദ്ദേഹം. രേഖാചിത്രം അദ്ദേഹത്തിന് ഒരു വലിയ സിനിമ ആയിരിക്കില്ല, പക്ഷെ എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്. ഇനി മുന്നോട്ടുള്ള എന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും കൂടുതൽ കോൺഫിഡൻസ് തന്ന ഒരു സിനിമയാണ് രേഖാചിത്രം', ആസിഫ് അലി പറഞ്ഞു.
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത സിനിമയാണ് രേഖാചിത്രം. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും വലിയ വിജയമാണ് നേടിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും 75 കോടിയാണ് സ്വന്തമാക്കിയത്. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം.