ഫെബ്രുവരി മാസത്തെ സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ടിരുന്നു. ഇതിൽ പ്രതിഷേധം അറിയിച്ച് സംവിധായകൻ. ആത്മ സഹോ എന്ന സിനിമയുടെ സംവിധായകൻ ഗോപുകിരൺ സദാശിവനാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫെബ്രുവര് 28 ന് തിയറ്ററുകളിലെത്തിയ തൻറെ ചിത്രം നിലവിൽ തിയറ്ററുകളിൽ ഇല്ല എന്ന തരത്തിലാണ് അസോസിയേഷൻറെ റിപ്പോർട്ടിലെന്ന് സംവിധായകൻ പറഞ്ഞു.
തിരുവനന്തപുരം ലുലു പിവിആറിൽ നിന്ന് മാത്രം 8.14 ലക്ഷം കിട്ടിയ ചിത്രമാണ് 30,000 രൂപ ലൈഫ് ടൈം കളക്ഷനുമായി തിയറ്റർ വിട്ടെന്ന് അസോസിയേഷൻ പറഞ്ഞിരിക്കുന്നതെന്നും ഗോപുകിരൺ ആരോപിക്കുന്നു. പിവിആറിൻറെ ഡിസിആർ (ഡെയ്‍ലി കളക്ഷൻ റിപ്പോർട്ട്) അടക്കം പുറത്തുവിട്ടുകൊണ്ടാണ് സംവിധായകൻറെ വിമർശനം. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'എൻറെ സിനിമ ഇപ്പോഴും തിയറ്ററുകളിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് വളരെ സർപ്രൈസിംഗ് ആയിരുന്നു നിർമ്മാതാക്കളുടെ ഈ അനൗൺസ്‍മെൻറ്. അത് ഞങ്ങളെ തീർച്ചയായും ബാധിക്കും. പ്രദർശനം തുടരുന്ന ഒരു സിനിമയല്ലേ? ഒരുപാട് പേരുടെ ചോദ്യം വരും. കളിയാക്കൽ ഉണ്ടാവും. ഇത് കണ്ട് യുഎസിലുള്ള സുഹൃത്തുക്കൾ വരെ വിളിച്ച് ചോദിച്ചു, എന്താണ് സംഭവിച്ചത് എന്ന്. നിവൃത്തിയില്ലാതെയാണ് ആ കണക്കുകൾ ഫേസ്ബുക്കിൽ ഇട്ടത്. മിനിഞ്ഞാന്ന് വരെ തിരുവനന്തപുരം ലുലു പിവിആറിൽ മാത്രം വന്ന കളക്ഷൻ 8.14 ലക്ഷം രൂപയാണ്. എനിക്ക് പോലും അറിയാത്ത ഒരു കണക്കാണ് അവർ പറയുന്നത്', ഗോപുകിരൺ പറയുന്നു.