അന്ന് മമ്മൂക്ക ചീത്ത വിളിച്ചു, അതോടെ ആ പരുപാടി നിർത്തി: ഗണപതി
‘പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്’ എന്ന ചിത്രമായിരുന്നു ഗണപതിക്ക് ബ്രേക്ക് നൽകിയത്.
ബാലതാരമായി സിനിമയിൽ വന്ന ആളാണ് ഗണപതി. മമ്മൂട്ടിയും പ്രിയാമണിയും പ്രധാനവേഷങ്ങളിൽ എത്തിയ പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് എന്ന ചിത്രമായിരുന്നു ഗണപതിക്ക് ബ്രേക്ക് നൽകിയത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പാങ്കുവയ്കുകയാണ് ഗണപതി. താൻ ഡയലോഗുകൾ കാണാപാഠം പഠിച്ചു തുടങ്ങിയത് മമ്മൂട്ടി വഴക്ക് പറഞ്ഞതിന് ശേഷമാണ് എന്നാണ് ഗണപതി പറഞ്ഞത്.
'പണ്ട് ഞാൻ മാധവം എന്ന് പേരുള്ള സീരിയലൊക്കെ ചെയ്തിട്ടുണ്ട്. തമ്പി സാറിന്റെ സീരിയലുകളിലും ചെറുപ്പത്തിൽ ചെയ്തിട്ടുണ്ട്. പണ്ട് പ്രോമിറ്റിങ്ങിന്റെ ഒരു പ്രശ്നം എനിക്കുണ്ടായിരുന്നു. കാരണം പ്രോംപ്റ്റ് ചെയ്താലേ പറയാൻ പറ്റുവെന്ന സ്ഥിതിയായിരുന്നു. അത് മാറിയത് പ്രാഞ്ചിയേട്ടന് ശേഷമാണ്.
മമ്മൂക്ക എന്നെ ചീത്ത വിളിച്ചിട്ടുണ്ടായിരുന്നു. ആ അടൈമിൽ പുള്ളി എന്നോട് പറഞ്ഞു, 60 വയസ് കഴിഞ്ഞ ഞാൻ ഇവിടെ കാണാപാഠം പഠിച്ചിട്ട് പറയുന്നുണ്ട്. പിന്നെ നിനക്കെന്താണ് പറയാൻ പറ്റാത്തത് എന്ന്. ഇപ്പോൾ ഡയലോഗ് പ്രോംപ്റ്റ് ചെയ്ത് തന്നാൽ പറയാൻ പറ്റാത്ത അവസ്ഥയാണ്. ഡയലോഗ് മനപാഠം പഠിച്ച് കഴിഞ്ഞാൽ ഇംപ്രവൈസ് ചെയ്യാൻ പറ്റും. കണ്ടന്റ് കറക്ടായാൽ മതി. വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറിയാലും കുഴപ്പമില്ല', ഗണപതി പറഞ്ഞു.
നടി ആനിയുമായി മുമ്പൊരിക്കൽ നടത്തിയ അഭിമുഖത്തിലാണ് ബാലതാരമായി അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ നടൻ പങ്കുവെച്ചത്. നിലവിൽ ഗണപതി മലയാള സിനിമയിൽ സജീവമാണ്. മഞ്ഞുമ്മൽ ബോയ്സ്, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളാണ് ഗണപതിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്.