'ഓം ശാന്തി ഓശാന എന്നിൽ നിന്നും തട്ടിയെടുത്ത പടം, ഒടുവില്‍ ക്ഷമാപണം എഴുതി വാങ്ങി, ഏഴ് ലക്ഷം നഷ്ടപരിഹാരവും തന്നു: സാന്ദ്ര തോമസ്
'ഓലക്കുടയും കുംഫു പാണ്ടയും' എങ്ങനെയാണ് 'ഓം ശാന്തി ഓശാന' ആയത്?
തന്റെ പ്രോജക്ട് ആയിരുന്ന ഓം ശാന്തി ഓശാന ലാഭമാണെന്ന് മനസിലാക്കി മറ്റ് നിര്‍മ്മാതാവ് തട്ടിയെടുത്തതാണെന്ന് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ്. സിനിമയ്ക്ക് പിന്നിലുണ്ടായ പ്രശ്‌നത്തെ കുറിച്ചാണ് സാന്ദ്ര തോമസ് തുറന്നു സംസാരിച്ചത്. സിനിമയുടെ പേര് ഓലക്കുടയും കുംഫു പാണ്ടയും എന്നായിരുന്നുവെന്നും പിന്നീട് അത് ഓം ശാന്തി ഓശാന ആയതോടെ മിഥുന്‍ മാനുലില്‍ നിന്നും ജൂഡ് ആന്റണിയില്‍ നിന്നും നഷ്ടപരിഹാരമായി ഏഴ് ലക്ഷം രൂപ താൻ വാങ്ങിയെന്നാണ് സാന്ദ്ര തോമസ് പറയുന്നത്. സംഭവത്തിൽ അവരിൽ നിന്നും സാന്ദ്ര മാപ്പ് എഴുതി വാങ്ങുകയും ചെയ്തിരുന്നു.
റെറ്റര്‍ക്കും സംവിധായകനും നായകനുമെല്ലാം അഡ്വാന്‍സ് കൊടുത്തതാണ്. പിന്നീട് ഈ പ്രോജക്ട് ഒരു ടേബിള്‍ പ്രൊഫിറ്റ് സിനിമയായി മാറുന്നു. തട്ടത്തിന്‍ മറയത്ത് വലിയ ഹിറ്റായി. അത് കഴിഞ്ഞ് വരാന്‍ പോകുന്ന സിനിമയാണിത്. തട്ടത്തിന്‍ മറത്തിന്റെ സാറ്റ്‌ലൈറ്റ് മാത്രം രണ്ടരക്കോടി രൂപയ്ക്കാണ് പോയത്. ഈ സിനിമയുടെ ചെലവ് മാത്രം 2.10 കോടിയേ ഉള്ളൂ. പിന്നെ വരുന്നതെല്ലാം ലാഭമാണ്. ഈ പ്രോജക്ടിന്റെ വാല്യു മനസിലാക്കി ഒരാള്‍ അടിച്ച് മാറ്റാന്‍ നോക്കി.
ഞാന്‍ പ്രൊഡ്യൂസേര്‍സ് അസോസിയേഷനില്‍ പരാതിപ്പെട്ടു. അതോടെ ആന്റോ ജോസഫ് അതില്‍ നിന്ന് പിന്മാറി. അന്ന് ഈ സിനിമയുടെ പേര് ഓലക്കുടയും കുംഫു പാണ്ടയും എന്നായിരുന്നു. കുറച്ച് നാള്‍ കഴിഞ്ഞ് ഓം ശാന്തി ഓശാന എന്ന സിനിമയുടെ പോസ്റ്റര്‍ കണ്ടു. പ്രൊഡ്യൂസേര്‍സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ് ഇത് നിര്‍മ്മിക്കുന്നത്. വിളിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്ക് സാന്ദ്രയുടെ കൂടെ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്നാണ് പറഞ്ഞത്.
ഈ നീക്കത്തിനെതിരെ പരാതി നല്‍കിയെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ താന്‍ മറ്റൊരു വഴി കണ്ടെത്തി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഒരു പോസ്റ്ററിട്ടു. ഒരു ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍. നമ്മള്‍ തരുന്ന കഥ നന്നായി ഷോര്‍ട്ട് ഫിലിമായി ചെയ്ത് കൊണ്ട് വരുന്നവര്‍ക്ക് സിനിമ ചെയ്യാന്‍ അവസരം നല്‍കും. കഥയുടെ പേര് ഓലക്കുടയും കുംഫു പാണ്ടയും. ഈ പോസ്റ്റിട്ടതോടെ ആക്ടേഴ്‌സിന്റെ കോള്‍ വന്നു. പ്രശ്‌നമുണ്ടാക്കരുത്, അത് ചെയ്യരുത്. അവരുടെ ലൈഫ് ആണ് എന്ന് പറഞ്ഞു.
പിന്നീട് പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം കൊടുക്കണമെന്ന് സിയാദ് കോക്കര്‍ പറഞ്ഞു. എന്നാല്‍ ആല്‍വിന്‍ ആന്റണി പരസ്യമായി സിയാദിക്കയെ തെറി വിളിച്ച് ഇറങ്ങിപ്പോയി. പിന്നീട് ബി ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. എന്നെ ഇനി സിനിമ ചെയ്യിക്കില്ലെന്ന് പറഞ്ഞു.
ഒടുവില്‍ ക്ഷമാപണം മിഥുന്‍ മാനുലില്‍ നിന്നും ജൂഡ് ആന്റണിയില്‍ നിന്നും എഴുതി വാങ്ങി. നഷ്ടപരിഹാരമായി ഏഴ് ലക്ഷം രൂപ തന്നു. എന്റെ ഓഫീസില്‍ വന്ന് വളരെ മോശമായി മിഥുനും ജൂഡും സംസാരിക്കുകയും അപമാനിക്കുകയും ചെയ്തു. വുമണ്‍സ് ഡേയ്ക്കായിരുന്നു അത്. ആ ദിവസം ഞാന്‍ മറക്കില്ല. അതുകൊണ്ടാണ് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടത് എന്നാണ് സാന്ദ്ര തോമസ് പറയുന്നത്.