അടുത്ത കലാപത്തിലേക്ക് വഴിമരുന്ന് ഇടുന്നവര്‍ക്കെതിരെ സംസാരിക്കാത്തതിൽ കുറ്റബോധമുണ്ട്: ജഗദീഷ്
എമ്പുരാൻ വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ജഗദീഷ്.
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എമ്പുരാൻ റിലീസ് ദിനം മുതൽ വിവാദങ്ങളിൽ ഇടംപിടിച്ചിരുന്നു. ഗുജറാത്ത് കലാപവും തുടർന്നുള്ള സംഭവങ്ങളുമാണ് വിവാദമായത്. സംഘപരിവാറിന്റെ സൈബർ ആക്രമണത്തിന് പിന്നാലെ, സിനിമ റീ സെൻസറിങ് ചെയ്യുകയും 2 മിനിറ്റിലധികം ഭാഗങ്ങൾ കട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ, സിനിമയുടെ ആവിഷ്കാര സ്വാതന്ത്ര്യം ചൂണ്ടിക്കാട്ടി പലരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, എമ്പുരാൻ വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ജഗദീഷ്.
എമ്പുരാനും മുൻപ് കുറെ കാലമായി താനിവിടെ ചർച്ചകൾ കാണാറുണ്ടെന്നും എന്നാൽ താൻ അതിനെതിരെ പ്രതികരിച്ചിട്ടില്ലെന്നും ജഗദീഷ് പറയുന്നു. അടുത്ത കലാപത്തിലേക്ക് വഴിമരുന്ന് ഇടുന്നവര്‍ക്കെതിരെ ഇതുവരെ സംസാരിച്ചിട്ടില്ലെന്ന് പറയുമ്പോഴും അതിന്റെ കുറ്റബോധം തനിക്കുണ്ടെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. എമ്പുരാൻ വിവാദം സിനിമാക്കാരെ സെൽഫ് സെൻസർഷിപ്പിലേക്ക് നയിക്കുമോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു നടൻ. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലായിരുന്നു ജഗദീഷിന്റെ പ്രതികരണം.
'എമ്പുരാനും മുൻപ് കുറെ കാലമായി ഞാനിവിടെ ചർച്ചകൾ കാണുന്നു. സായാഹ്ന ചർച്ചകളിൽ രണ്ട് മതത്തിൽപ്പെട്ടവരെ ഇരുത്തിയിട്ട് ഞങ്ങൾ 67 പേരെ കൊന്നു, നിങ്ങൾ 71 പേരെ കൊന്നു എന്ന് പരസ്പരം പറയുമ്പോൾ അതിനെ ഒന്നുകൂടെ ആവേശം കൊള്ളിക്കുന്ന അവതാരകനെയും അവതാരകയെയും ഞാൻ കണ്ടിട്ടുണ്ട്. അതിനെതിരെ ഞാൻ പ്രതികരിച്ചിട്ടില്ല. അപ്പോൾ ഞാനും കുറ്റവാളിയാണ്. അതിന്റെ കുറ്റബോധത്തിലാണ് ഞാൻ. ആ കുറ്റം ഞാൻ ഏറ്റെടുക്കുകയാണ്. അടുത്ത കലാപത്തിലേക്ക് വഴിമരുന്ന് ഇടരുത്. 1000 കൊല്ലം മുൻപ് നടന്ന മതസംഘർഷത്തെക്കുറിച്ച് ഇന്നും ഡിസ്കസ് ചെയ്യുന്നുണ്ട്, എന്തിനാ? അടുത്ത കലാപം വരാൻ വേണ്ടിയാണ്, ജഗദീഷ് പറഞ്ഞു.