സമീപ കാലത്തായി മമ്മൂട്ടിയുടെ സിനിമാ തിരഞ്ഞെടുപ്പുകൾ ഏറെ പ്രശംസ നേടിയിരുന്നു. കഴിഞ്ഞ നാലഞ്ച് വർഷമായി അദ്ദേഹം ചെയ്യുന്ന സിനിമകൾ പ്രേക്ഷകരെ പോലെ നിരൂപകരെയും അമ്പരപ്പിക്കുന്നവയായിരുന്നു. ഓരോ സിനിമയിലും എന്തെങ്കിലുമൊക്കെ പുതുമകൾ കൊണ്ടുവരാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ സിനിമാ തിരഞ്ഞെടുപ്പുകൾ മറ്റ് താരങ്ങളും പാഠമാക്കി മാറ്റണമെന്ന് പറയുകയാണ് നടൻ കിഷോർ കുമാർ.
മമ്മൂട്ടിക്കൊപ്പം 'കണ്ണൂര്‍ സ്‌ക്വാഡ്' എന്ന സിനിമയില്‍ നടൻ കിഷോര്‍ കുമാർ പ്രധാനവേഷത്തില്‍ എത്തിയിരുന്നു. മറ്റു താരങ്ങളിൽ നിന്ന് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ സിനിമ തിരഞ്ഞെടുപ്പുകൾ ആണെന്ന് പറയുകയാണ് കിഷോർ. പ്രേക്ഷകർ ഇത്തരം സിനിമകളിലൂടെ എഡ്യുക്കേറ്റ് ചെയ്യപ്പെടുകയാണെന്നും കിഷോർ പറഞ്ഞു. റിപ്പോർട്ടർ ടി വിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ്റെ പ്രതികരണം.
മമ്മൂട്ടി സാര്‍ ഒരു സ്റ്റാറാണ്. അദ്ദേഹം ചെയ്യുന്നതെല്ലാം അതിശയകരമായ കാര്യങ്ങളാണ്. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷത്തിനിടയില്‍ അദ്ദേഹം നിരവധി എക്‌സ്‌പെരിമെന്റലായ കാര്യങ്ങള്‍ ചെയ്തിരുന്നു. എല്ലാം വളരെ വ്യത്യസ്തമായ കാര്യങ്ങളായിരുന്നു. എല്ലാ താരങ്ങളും അത്തരം സിനിമകള്‍ ചെയ്യണം. സ്റ്റാര്‍ഡം എന്നത് ഒരു ചെറിയ കാര്യമല്ല. അവര്‍ക്ക് എപ്പോഴും ഉറച്ച ഒരു കൂട്ടം ഓഡിയന്‍സുണ്ടാകും. പൊതുവെ എന്താണ് ജനങ്ങള്‍ക്ക് ഇഷ്ടമെന്ന് നോക്കി സിനിമകള്‍ ചെയ്യുന്നവരാണ് താരങ്ങള്‍. അവര്‍ മാസ് സിനിമകളൊക്കെ ചെയ്യുന്നത് അതുകൊണ്ടാണ്.
എന്തുകാര്യം റിപ്പീറ്റായി ചെയ്താലും അവരുടെ ഫാന്‍സ് അത് സ്വീകരിക്കും. ഫാന്‍സ് ഓരോ സിനിമ ഇറങ്ങുമ്പോഴും പാലഭിഷേകം നടത്തുകയും ചെയ്യും. താരങ്ങള്‍ ഓഡിയന്‍സിന്റെ പണത്തിലൂടെയാണ് അവരുടെ സ്റ്റാര്‍ഡം ഉണ്ടാക്കിയെടുക്കുന്നത്. എന്നാല്‍ ആ താരങ്ങള്‍ ഓഡിയന്‍സിന് ഒന്നും തിരികെ നല്‍കുന്നില്ല. എന്നാൽ, ഒരാള്‍ എക്‌സ്‌പെരിമെന്റലായ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ഓഡിയന്‍സിനെ എഡ്യുക്കേറ്റ് ചെയ്യുകയാണ്.
അത്തരം സിനിമകളിലൂടെ ഓഡിയന്‍സ് പതിയെ ഇന്റലിജെന്റാകും. അവര്‍ സിനിമകളെ ചോദ്യം ചെയ്യും. താരങ്ങളെയും ചോദ്യം ചെയ്യും. അതാണ് സത്യത്തില്‍ ഓരോ താരങ്ങളും പേടിക്കുന്നത്. അതുകൊണ്ട് തന്നെയാണ് അവര്‍ എക്‌സ്‌പെരിമെന്റല്‍ സിനിമകള്‍ ചെയ്യാത്തത്. അവര്‍ എപ്പോഴും സേഫ് സ്‌പെയ്‌സില്‍ തന്നെ നില്‍ക്കുന്നത് അതുകൊണ്ടാണ്. അവര്‍ക്ക് സൂപ്പര്‍സ്റ്റാര്‍ ആകണം, ഫാന്‍സിനെ ഉണ്ടാക്കണം എന്ന കാര്യം മാത്രമേ ഉണ്ടാകുകയുള്ളൂ. അവര്‍ക്ക് വേണ്ടി എന്തുചെയ്യും. പക്ഷെ ഓഡിയന്‍സിന് വേണ്ടി ഒന്നും തിരിച്ചു കൊടുക്കില്ല. പക്ഷെ മമ്മൂട്ടി സാര്‍ ചെയ്യുന്നത് ശരിക്കും പ്രശംസ അര്‍ഹിക്കുന്ന കാര്യം തന്നെയാണ്, കിഷോര്‍ പറഞ്ഞു.