തിയേറ്ററിൽ തിളങ്ങാൻ കഴിയാതെ ഉണ്ണി മുകുന്ദൻ, ജോജു, പെപ്പെ; ഫെബ്രുവരിയിൽ പൊട്ടിപ്പാളീസായ പടങ്ങളുടെ ലിസ്റ്റ് പുറത്ത്
ഭൂരിഭാഗം സിനിമകളും തിയേറ്ററിൽ പരാജയമായിരുന്നു.
ഫെബ്രുവരിയിൽ റിലീസ് ആയ സിനിമകളുടെ ചെലവ്-വരുമാന കണക്ക് പുറത്തുവിട്ട് നിര്‍മാതാക്കളുടെ സംഘടന. ഓരോ സിനിമയുടെയും നിര്‍മാണചെലവും ഇവയ്ക്ക് തിയേറ്ററില്‍നിന്ന് ലഭിച്ച കളക്ഷന്‍ തുകയുടെ വിവരങ്ങളും ലിസ്റ്റിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇവയിൽ ഭൂരിഭാഗം സിനിമകളും തിയേറ്ററിൽ പരാജയമായിരുന്നു.
ഫെബ്രുവരിയില്‍ ആകെ 17 സിനിമകളാണ് റിലീസായത്. തടവ് എന്ന ചിത്രത്തിന്റെ കണക്കുകള്‍ ലഭ്യമല്ലെന്ന് അസോസിയേഷന്‍ അറിയിച്ചു. ബാക്കി 16 സിനിമകളുടെ ബജറ്റ് തുകയും തിയേറ്റര്‍ വിഹിതവും പട്ടികയിലുണ്ട്. 16 സിനിമകൾ നിര്മിച്ചതിലൂടെ ആകെ നിര്‍മ്മാണ ചെലവ് 75.23 കോടി രൂപയാണ്. എന്നാൽ, ഈ സിനിമകളെല്ലാം കൂടി തിയേറ്ററിൽ നിന്നും നേടിയത് വെറും 23.55 കോടി രൂപ മാത്രമാണ്. കേരളം തിയേറ്ററിൽ നിന്നും ലഭിച്ച നിർമാതാക്കളുടെ ഷെയർ മാത്രമാണിത്.
ഇഴ, ലവ് ഡേല്‍, നാരായണീന്റെ മൂന്നുമക്കള്‍ എന്നിങ്ങനെ മൂന്നുസിനിമകളാണ് ഫെബ്രുവരി ആറാം തീയതി മലയാളത്തില്‍ റിലീസായത്. ഇഴ എന്ന സിനിമയ്ക്ക് ആകെ 63.83 ലക്ഷം രൂപയായിരുന്നു ബജറ്റ്. എന്നാല്‍ തിയേറ്ററില്‍നിന്ന് 45,000 രൂപ മാത്രമാണ് ലഭിച്ചത്. 1.6 കോടി രൂപ മുടക്കി നിര്‍മിച്ച ലവ്‌ഡേലിന് പതിനായിരം രൂപ മാത്രമാണ് തിയേറ്ററില്‍നിന്ന് കിട്ടിയത്. നാരായണീന്റെ മൂന്നുമക്കള്‍ എന്ന സിനിമയ്ക്ക് 5.48 കോടി രൂപയായിരുന്നു ബജറ്റ്. ഈ ചിത്രത്തിന് തിയേറ്ററില്‍നിന്ന് 33.58 ലക്ഷം രൂപ കളക്ഷന്‍ കിട്ടി.
പിന്നീട് റിലീസ് ആയ ബ്രോമാന്‍സ്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ചാട്ടുളി, ഗെറ്റ് സെറ്റ് ബേബി എന്നിവ ഇപ്പോഴും പ്രദർശനം തുടരുന്നുണ്ട്. ബ്രോമാന്‍സിന് ഇതുവരെ നാലുകോടി രൂപ കളക്ഷന്‍ നേടാനായത്. 9 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ദാവീദ് മൂന്നരക്കോടിയാണ് തിയേറ്ററുകളില്‍നിന്ന് നേടിയത്. അഞ്ചുകോടി ബജറ്റില്‍ നിര്‍മിച്ച പൈങ്കിളി രണ്ടരക്കോടിയും കളക്ഷന്‍ നേടിയതായാണ് കണക്കുകള്‍. 13 കോടിയില്‍ നിര്‍മ്മിച്ച ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഇതുവരെ 11 കോടി രൂപ കളക്ഷന്‍ നേടി. ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നു.
ഫെബ്രുവരി 21ന് റിലീസ് ചെയ്ത ചാട്ടുളി എന്ന ചിത്രം 3.4 കോടി രൂപ മുതല്‍മുടക്കിയാണ് നിര്‍മിച്ചത്. എന്നാല്‍ ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് കിട്ടിയത് വെറും 32 ലക്ഷം മാത്രമാണ്. അതേ ദിവസം റിലീസായ ഗെറ്റ് സെറ്റ് ബേബി 9.99 കോടി രൂപയ്ക്കാണ് നിര്‍മ്മിച്ചത്. തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ഈ ചിത്രത്തിന് ഇതുവരെ 1.40 കോടി രൂപ കളക്ഷന്‍ ലഭിച്ചു.
അതേസമയം 25 ലക്ഷം രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഉരുള്‍ ഇതുവരെ ഒരു ലക്ഷം രൂപയാണ് തിയേറ്ററില്‍ നിന്ന് നേടിയത്. 5.12 കോടി രൂപ മുടക്കി നിര്‍മിച്ച മച്ചാന്റെ മാലാഖ എന്ന സിനിമയ്ക്ക് 40 ലക്ഷം രൂപയാണ് തിയേറ്ററുകളില്‍നിന്ന് ലഭിച്ചത്. 1.5 കോടി രൂപയ്ക്ക് നിര്‍മിച്ച ആത്മ സഹോ എന്ന ചിത്രത്തിന് വെറും 30,000 രൂപ മാത്രമാണ് തിയേറ്ററുകളില്‍നിന്ന് കിട്ടിയത്.
ഒന്നരക്കോടി രൂപ നിര്‍മ്മാണ ചെലവില്‍ ഫെബ്രുവരി 28ന് റിലീസായ അരിക് 55,000 രൂപയാണ് നേടിയത്. ഫെബ്രുവരി 28ന് റിലീസായ ഇടി മഴ കാറ്റ് എന്ന സിനിമയ്ക്ക് 5.74 കോടി രൂപയായിരുന്നു ബജറ്റ്. തിയേറ്ററുകളില്‍നിന്ന് 2.10 ലക്ഷം രൂപ മാത്രമാണ് ഈ സിനിമയ്ക്ക് നേടാനായത്. രണ്ടരക്കോടിയില്‍ പുറത്തിറങ്ങിയ ആപ് കൈസേ ഹോ തിയേറ്ററുകളില്‍നിന്ന് അഞ്ചുലക്ഷം രൂപ മാത്രമാണ് നേടിയത്. രണ്ടാംയാമം എന്ന സിനിമയ്ക്കും രണ്ടരക്കോടിയായിരുന്നു ബജറ്റ്. എന്നാല്‍ 80,000 രൂപയാണ് ഈ സിനിമയ്ക്ക് തിയേറ്ററുകളില്‍നിന്ന് ലഭിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.