എപ്പോഴും സൗമ്യനായ മോഹൻലാൽ അന്ന് ജീവയോട് ദേഷ്യപ്പെട്ടു!
ചിത്രത്തിലെ പാട്ടുകളും ഹിറ്റായിരുന്നു.
മലയാളത്തിൽ നിരവധി പട്ടാള സിനിമകളിൽ റിലീസ് ആയിട്ടുണ്ടെങ്കിലും ഏറ്റവും മികച്ചത് എന്ന പറയാൻ കഴിയുന്ന ചിത്രമാണ് കീർത്തിചക്ര. മേജർ രവി എന്ന സംവിധായകന്റെ ഏറ്റവും മികച്ച സിനിമയായിരുന്നു ഇത്. വർഷങ്ങൾ കഴിഞ്ഞിട്ടും സിനിമ ഇപ്പോഴും പ്രേക്ഷകനൊപ്പം സഞ്ചരിക്കുന്നുണ്ട്. ചിത്രത്തിലെ പാട്ടുകളും ഹിറ്റായിരുന്നു. മോഹൻലാൽ, ജീവ, ഗോപിക തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സിനിമയിൽ വില്ലൻ വേഷം ചെയ്തവരിൽ പ്രധാനി നടൻ കിരൺ രാജായിരുന്നു.
ഇപ്പോഴിതാ ജീവയ്ക്കും മോഹൻലാലിനുമൊപ്പം കീർത്തിചക്രയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് കിരൺ രാജ്. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷൂട്ടിങിനിടെ ജീവ നെഞ്ചത്ത് ചവിട്ടിയ സംഭവവും കിരൺ രാജ് വെളിപ്പെടുത്തി. ഫൈറ്റ് സീൻ ഷൂട്ടിനുശേഷം ഒരാഴ്ച താൻ ആശുപത്രിയിൽ അഡ്മിറ്റായിരുന്നുവെന്നും നടൻ പറയുന്നു.
'ഔട്ട്ഡോറിലായിരുന്നു ഞാനും ജീവയും ലാലേട്ടനുമുള്ള സീൻ ഷൂട്ട് ചെയ്തത്. എന്നെ കൊല്ലുന്ന സീനായിരുന്നു. അതിന് മുമ്പുള്ള ഫൈറ്റ് കാശ്മീരിൽ ഷൂട്ട് ചെയ്യാൻ പറ്റാത്തതുകൊണ്ട് അത് സെറ്റിട്ടാണ് എടുത്തത്. ഹൗസ് ബോട്ടിന്റെ സെറ്റായിരുന്നു ഇട്ടത്. ഫൈറ്റ് സീക്വൻസിനിടയിൽ ജീവ എന്നെ ചവിട്ടുന്ന ഒരു രംഗമുണ്ട്. അന്ന് നല്ലൊരു ചവിട്ട് തന്നെയാണ് കിട്ടിയത്. ചവിട്ടിയപ്പോൾ വലിയൊരു ശബ്ദം കേൾക്കാമായിരുന്നു. ആ ഏരിയയിൽ മൊത്തം കേട്ടു. കാരണം ജീവ ധരിച്ചിരുന്നത് മിലിട്ടറി ബൂട്ടായിരുന്നു. അത് ഭയങ്കര സ്ട്രോങ്ങാണ്. നെഞ്ചിന് തന്നെയാണ് ചവിട്ട് കിട്ടിയത്. ചവിട്ട് കിട്ടിയതും വീണതും മാത്രമെ എനിക്ക് ഓർമയുള്ളു.
പിന്നെ കുറച്ച് സമയത്തേക്ക് എനിക്ക് ഓർമയില്ലായിരുന്നു. എന്റെ വീഴ്ച കണ്ട് എല്ലാവരും പേടിച്ചു. പിന്നെ നെഞ്ചിന് ഇടിച്ചൊക്കെയാണ് എഴുന്നേൽപ്പിച്ചത്. ഇതിന്റെ പേരിൽ ലാലേട്ടൻ ജീവയെ ചീത്ത പറഞ്ഞു. മേജർ രവി ചേട്ടനേയും ചീത്ത പറഞ്ഞു. അഭിനയമല്ലേ എന്താണ് കാണിക്കുന്നത് എന്നൊക്കെ ചോദിച്ചാണ് ലാലേട്ടൻ ചീത്ത പറഞ്ഞത്. ജീവയ്ക്ക് ടൈമിങ് തെറ്റിയതാണ്. ഡ്യൂപ്പ് ഇല്ലാതെ ഫൈറ്റ് ചെയ്താൽ നന്നാകുമെന്ന് ഫൈറ്റ് മാസ്റ്റർ പറഞ്ഞതുകൊണ്ടാണ് ചെയ്തത്. അപ്പോഴും ലാലേട്ടൻ എന്നെ ഒന്ന് നോക്കി. പിന്നെ ആ സീൻ മുഴുവൻ അടിയാണല്ലോ. ജീവയുടെ കൂടെയായിരുന്നു കൂടുതലും ഫൈറ്റ് രംഗം. അതുകൊണ്ട് അടി ശരിക്കും കിട്ടി. ആ ഷൂട്ടിനുശേഷം ഒരാഴ്ച ആശുപത്രിയിലായിരുന്നു' എന്നും കിരൺ രാജ് പറഞ്ഞു.