മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത സിനിമയാണ് കഥ പറയുമ്പോൾ. ശ്രീനിവാസൻ, മീന തുടങ്ങിയവർ പ്രധാന വേഷം ചെയ്ത കഥ പറയുമ്പോൾ 2007 ലാണ് റിലീസ് ചെയ്യുന്നത്. എം മോഹനൻ സംവിധാനം ചെയ്ത സിനിമയ്ക്ക് തിരക്കഥയെഴുതിയത് ശ്രീനിവാസനാണ്. മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ സിനിമ ഹിറ്റായിരുന്നു.
സിനിമയിലെ ഏറ്റവും പ്രധാന ആകർഷണ ഘടകം ക്ലെെമാക്സിലെ വൈകാരിക രംഗമായിരുന്നു. ഈ സീൻ കരയാത്ത പ്രേക്ഷകർ ചുരുക്കമാണ്. ഇപ്പോഴിതാ കഥ പറയുമ്പോൾ സംഭവിച്ചതിന് പിന്നിലെ കഥകൾ പങ്കുവെക്കുകയാണ് സംവിധായകൻ എം മോഹനൻ. കഥ പറയുമ്പോൾ എം മോഹനന്റെ ആദ്യ സിനിമയാണ്. ആദ്യം മറ്റൊരു സിനിമയായിരുന്നു ആലോചിച്ചതെന്ന് ഇദ്ദേഹം പറയുന്നു. റെഡ് എഫ്എമ്മിനോടാണ് പ്രതികരണം.
'ഞാനും ശ്രീനിയേട്ടനും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷം ഒരു അമച്വർ നാടകത്തിന്റെ കഥ എന്നോട് ശ്രീനിയേട്ടൻ പറഞ്ഞു. റെെറ്റ്സ് വാങ്ങി. അതിൻമേൽ ഞാൻ വർക്ക് ചെയ്തു. അതിനിടെ ശ്രീനിയേട്ടൻ എന്നെ വിളിച്ചു. മറ്റാെരു ആശയം മനസിലുണ്ടെന്ന് പറഞ്ഞു. ഈ കഥയുടെ അവസാനം മാത്രമേ മനസിലുള്ളൂ എന്ന് പറഞ്ഞു. കഥ പറഞ്ഞപ്പോൾ നല്ല ഫീൽ തോന്നി. ഈ കഥ ചെയ്യാമെന്ന് തീരുമാനിച്ചു.
മമ്മൂട്ടിയില്ലെങ്കിൽ ഈ പടമില്ല. അദ്ദേഹം ഉറപ്പായും ചെയ്യുമെന്ന് ഞാൻ പറഞ്ഞു. ആന്റോ ചേട്ടന്റെയടുത്ത് സബ്ജക്ട് പറഞ്ഞു. ഭാർഗവ ചരിതം സിനിമയുടെ സെറ്റിൽ വെച്ച് ശ്രീനിയേട്ടൻ മമ്മൂക്കയോട് കഥ പറഞ്ഞു. അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു. ക്ലൈമാക്സ് ഷൂട്ട് ചെയ്യുമ്പോൾ
എല്ലാവരും കരയുകയായിരുന്നു. ഫിലിമിലാണ് ഷൂട്ട് ചെയ്തത്. മൂന്ന് നാല് ഷോട്ടൊക്കെ കാര്യമായി മാർക്ക് ചെയ്തു. പക്ഷെ മമ്മൂക്ക നിന്ന് പറയുകയാണ്. യഥാർത്ഥ ജീവിതത്തിൽ പറയുന്നത് പോലെ. ഷോട്ടൊന്നും കട്ട് ചെയ്തില്ല. പ്രസംഗം കഴിഞ്ഞപ്പോഴാണ് കട്ട് പറയുന്നത്.
അത് മാറ്റിയെടുക്കണം, കുറച്ച് ഇമോഷൻ കൂടിപ്പോയെന്ന് പറഞ്ഞു. കേട്ടിട്ട് ഞങ്ങളെല്ലാവരും കരഞ്ഞെന്ന് ഞാൻ പറഞ്ഞു. അത് ശരിയാകില്ല, മാറ്റിയെടുക്കണം എന്ന് അദ്ദേഹം. അപ്പോൾ ശ്രീനിയേട്ടൻ വന്നു. ശ്രീനിയേട്ടൻ നിർബന്ധിച്ച് നന്നായിട്ടുണ്ടെന്ന് പറഞ്ഞപ്പോഴാണ് മമ്മൂക്ക സമ്മതിച്ചത്. യഥാർത്ഥത്തിൽ ആ ഷോട്ട് റിഹേഴ്സൽ ആയിരുന്നു. പക്ഷെ അന്നേരം ഇത് റോൾ ചെയ്യാമെന്ന് തോന്നി. ആർട്ടിസ്റ്റൊന്നും അറിയേണ്ട, നമുക്കിത് റോൾ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് ആ വൈകാരിക സീൻ സംഭവിച്ചത്', മോഹനൻ പറഞ്ഞു.