Publish Date: Sat, 16 Nov 2024 (13:52 IST)
Updated Date: Sat, 16 Nov 2024 (13:55 IST)
ചെന്നൈ: തമിഴ് സിനിമാ ഇൻഡസ്ട്രിയെ ഞെട്ടിച്ച് നയൻതാര. നടൻ ധനുഷിനെതിരെ തുറന്നടിച്ച് നടി നയൻതാര രംഗത്തെത്തി. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയെ ചൊല്ലിയുളള സിനിമാ താരങ്ങൾ തമ്മിലുളള തർക്കമാണ് മറനീക്കി പുറത്ത് വന്നത്. ധനുഷ് നിര്‍മ്മാതാവായ നാനും റൗഡി താൻ സിനിമയിലെ ഭാഗങ്ങൾ നയൻതാരയുടെ ഡോക്യൂമെന്ററിയിൽ ഉപയോഗിക്കുന്നതിനെ ചൊല്ലിയാണ് തർക്കം. നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര പറയുന്നത്.
ചിത്രത്തിന്റെ മൂന്ന് സെക്കന്റ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് തങ്ങള്‍ക്കെതിരെ ധനുഷ് 10 കോടിയുടെ നഷ്ടപരിഹാസം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്ന് നയൻതാര പറയുന്നു. താനും നിയമപരമായി നേരിടുമെന്ന് നയൻ അറിയിച്ചു. രൂക്ഷമായ ഭാഷയിലാണ് നയൻ ധനുഷിനെതിരെ വിമര്ശനമുന്നയിച്ചിരിക്കുന്നത്.
അടുത്ത ദിവസമാണ് നയന്‍താരയുടെ ഡോക്യുമെന്ററിയായ നയന്‍താര ബിയോണ്ട് ദ ഫെയരിടേലിന്റെ റിലീസ്. ഇതിന് മുന്നോടിയായാണ് നയന്‍താര ധനുഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 3 സെക്കൻഡ് ദൃശ്യത്തിന് ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ടെന്ന് നയൻതാര തുറന്നടിച്ചു. വളരെ സുപ്രധാനമായ ഈ ഭാഗം ഇല്ലാതെയാണ് തന്നെ കുറിച്ചുളള ഡോക്കുമെന്ററി റിലീസ് ചെയ്യുന്നത് എന്നും നയൻതാര പറയുന്നു.
ധനുഷില്‍ നിന്നും എന്‍ഒസി ലഭിക്കാത്തതിനാല്‍ തങ്ങള്‍ക്ക് ഡോക്യുമെന്ററി റീ എഡിറ്റ് ചെയ്യേണ്ടി വന്നുവെന്നും അതാണ് ഡോക്യുമെന്ററിയുടെ റിലീസ് വൈകാനുള്ള കാരണമെന്നും നയന്‍താര പറയുന്നുണ്ട്. മൂന്ന് പേജുള്ള തുറന്ന കത്തിലൂടെയാണ് താരം ധനുഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.