Officer On Duty Box Office Collection: ബോക്‌സ്ഓഫീസ് വേട്ട തുടർന്ന് 'ഓഫീസർ'; ശനിയാഴ്ച മാത്രം മൂന്ന് കോടിക്കടുത്ത് കളക്ഷൻ
2.86 കോടിയാണ് ചിത്രം മൂന്നാം ദിനം തിയേറ്ററുകളിൽ നിന്നും സ്വന്തമാക്കിയത്.
Officer On Duty Box Office Collection: ബോക്‌സ്ഓഫീസിൽ മിന്നുന്ന പ്രകടനവുമായി കുഞ്ചാക്കോ ബോബൻ ചിത്രം 'ഓഫീസർ ഓൺ ഡ്യൂട്ടി'. മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകരെ തിയറ്ററുകളിലെത്തിക്കാൻ ആദ്യദിനങ്ങളിൽ ചാക്കോച്ചൻ ചിത്രത്തിനു സാധിച്ചു. ശനിയാഴ്ച മാത്രം മൂന്ന് കോടിക്കടുത്തതാണ് ചിത്രം നേടിയത്. 2.86 കോടിയാണ് ചിത്രം മൂന്നാം ദിനം തിയേറ്ററുകളിൽ നിന്നും സ്വന്തമാക്കിയത്. ആദ്യദിനത്തെ അപേക്ഷിച്ച് നോക്കിയാൽ 68 ശതമാനമാണ് കളക്ഷൻ വർദ്ധനവ്.
നാലാം ദിവസമായ ഞായറാഴ്ച ഇതുവരെ 25 ലക്ഷം നേടിയിയിട്ടുണ്ട്. മൂന്ന് ദിവസം കൊണ്ട് 6 കോടിക്കടുത്താണ് ഈ കുഞ്ചാക്കോ ചിത്രം നേടിയത്. റിലീസ് ദിനമായ വ്യാഴാഴ്ച 1.25 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ. രണ്ടാം ദിനമായ വെള്ളിയാഴ്ച അത് 1.80 കോടിയായി ഉയർന്നു. ഇന്ത്യൻ ബോക്‌സ്ഓഫീസിൽ നിന്ന് മാത്രം രണ്ട് ദിവസം കൊണ്ട് മൂന്ന് കോടിയിലേറെ കളക്ട് ചെയ്യാൻ കുഞ്ചാക്കോ ബോബൻ ചിത്രത്തിനു സാധിച്ചു.
ഷാഹി കബീറിന്റെ തിരക്കഥയിൽ ജിത്തു അഷറഫ് സംവിധാനം ചെയ്ത 'ഓഫീസർ ഓൺ ഡ്യൂട്ടി' ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ്. കുഞ്ചാക്കോ ബോബൻ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്.
സിനിമയെ കുറിച്ച് വെബ് ദുനിയ മലയാളം പ്രസിദ്ധീകരിച്ച റിവ്യു വായിക്കാം:
ഷാഹി കബീറിന്റെ മുൻ തിരക്കഥകളെ പോലെ വളരെ എൻഗേജിങ്ങും ഗ്രിപ്പിങ്ങും ഉള്ളതായിരുന്നു 'ഓഫീസർ ഓൺ ഡ്യൂട്ടി'യുടെ ആദ്യ പകുതി. പ്ലോട്ടിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നതിൽ ആദ്യ പകുതിയിൽ തിരക്കഥ വിജയിച്ചിട്ടുണ്ട്. എന്നാൽ രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ തിരക്കഥയും ഡയറക്ഷനും അൽപ്പം നിരാശപ്പെടുത്തി. സിനിമയെ മൊത്തത്തിൽ ശരാശരിയിലോ അല്ലെങ്കിൽ അതിനു തൊട്ടുമുകളിൽ നിൽക്കാവുന്ന തരത്തിലേക്കോ താഴ്ത്തുന്നത് രണ്ടാം പകുതിയാണ്.
രണ്ടാം പകുതിയിൽ തിരക്കഥയിലുണ്ടാകുന്ന പോരായ്മകളെ ഒരുപരിധി വരെ മറച്ചുപിടിക്കുന്നത് നോൺ ലീനിയർ കഥ പറച്ചിലുകൊണ്ടാണ്. സംശയങ്ങളെ കുറിച്ച് ആലോചിക്കാൻ സമയം നൽകാതെ നോൺ ലീനിയർ കഥ പറച്ചിലുകൊണ്ട് പ്രേക്ഷരുടെ എൻഗേജ് ചെയ്യിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലയിൽ ഭൂരിപക്ഷം വരുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ചിത്രത്തിനു സാധിക്കും. ഇൻവസ്റ്റിഗേഷൻ ഓഫീസറുടെ പാസ്റ്റ് ട്രോമയടക്കം പൊതുവെ ഇൻവസ്റ്റിഗേഷൻ ത്രില്ലറുകളിൽ തുടർന്നുപോരുന്ന 'ക്ലീഷേ' ഘടകങ്ങളെല്ലാം ഇവിടെയുണ്ട്. അതെല്ലാം പ്രതീക്ഷിച്ചു കയറിയാൽ സാറ്റിസ്ഫാക്ടറിയായിരിക്കും പടം.
തുടക്കത്തിൽ ഒരു പത്ത് മിനിറ്റ് കുഞ്ചാക്കോ ബോബന്റെ എയറുപിടിത്തവും ബുദ്ധിമുട്ടിയുള്ള ഡയലോഗ് ഡെലിവറിയും ഉണ്ടെങ്കിലും പിന്നീടങ്ങോട്ട് പുള്ളി നല്ല രീതിയിൽ കഥാപാത്രത്തെ പുൾ ഓഫ് ചെയ്തിട്ടുണ്ട്. പുള്ളിയുടെ മികച്ച പെർഫോമൻസ് സിനിമയുടെ ബാക്ക് ബോൺ ആണ്.
നവാഗത സംവിധായകൻ എന്ന നിലയിൽ ജിത്തു അഷ്റഫ് നിരാശപ്പെടുത്തുന്നില്ല. രണ്ടാം പകുതിയെ കുറേ കൂടി ഗൗരവത്തിൽ സമീപിച്ചിരുന്നെങ്കിൽ അരങ്ങേറ്റ ചിത്രം അവിസ്മരണീയമാക്കാനുള്ള സാധ്യതകൾ സംവിധായകനുണ്ടായിരുന്നു. ജേക്സ് ബിജോയിയുടെ സംഗീതവും ചമൻ ചാക്കോയുടെ എഡിറ്റിങ്ങും മികച്ചതായിരുന്നു. റോബി വർഗീസ് രാജിന്റെ ക്യാമറയും തൃപ്തികരമായിരുന്നു. സിനിമയിലെ ഫൈറ്റ് സീനുകളെല്ലാം വളരെ എൻഗേജിങ്ങും പെർഫക്ടുമായിരുന്നു. അതിൽ തന്നെ മോർച്ചറി ഫൈറ്റ് സീൻ എടുത്തുപറയേണ്ടതാണ്. മൊത്തത്തിൽ തിയറ്റർ വാച്ചബിലിറ്റി അർഹിക്കുന്ന ചിത്രം തന്നെയാണ് 'ഓഫീസർ ഓൺ ഡ്യൂട്ടി'. വൻ പ്രതീക്ഷകളില്ലാതെ ടിക്കറ്റെടുത്താൽ തീർച്ചയായും എല്ലാ പ്രേക്ഷകരെയും ചിത്രം തൃപ്തിപ്പെടുത്തും.
(ചിലർക്കെങ്കിലും പടത്തിലെ വയലൻസ് അത്ര മാനേജബിൾ ആയിരിക്കില്ല. പടം കണ്ട ചില ഫ്രണ്ട്സ് പലയിടത്തും ഡിസ്റ്റർബ്ഡ് ആയിരുന്നെന്ന് പറഞ്ഞു. കുട്ടികളെയും കൊണ്ട് കാണരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം)