തനിക്ക് നേരെയുണ്ടായിരുന്ന ആക്രമണത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ. കഴിഞ്ഞ മാസം 16ന് ആയിരുന്നു സെയ്ഫിന് മോഷ്ടാവിൽ നിന്ന് കുത്തേറ്റത്. കേസിലെ പ്രതിയായ ബംഗ്ലാദേശ് പൗരൻ ഷരീഫുൾ ഇസ്ലാമിനെ താനെയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താൻ ആക്രമിക്കപ്പെട്ടത് കണ്ട് പപ്പാ മരിക്കാൻ പോവുകയാണോ എന്ന് മകൻ തൈമൂർ ചോദിച്ചിരുന്നു എന്നാണ് സെയ്ഫ് പറയുന്നത്. ഡൽഹി ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സെയ്ഫ് സംസാരിച്ചത്.
'അക്രമിയുടെ കുത്തേറ്റ് എന്റെ വസ്ത്രം ചോരയിൽ കുതിർന്നിരുന്നു. അപ്പോൾ തന്നെ ആശുപത്രിയിലെത്തിക്കാനായി വീടിന് പുറത്ത് വണ്ടി അന്വഷിക്കുകയായിരുന്നു കരീനയും മക്കളും. കരീന ആരെയൊക്കെയോ ഫോണിൽ വിളിച്ചു. പക്ഷെ വണ്ടിയൊന്നും കിട്ടിയില്ല. എല്ലാവരും ആശങ്കയിലായി. കുഞ്ഞ് തൈമൂർ എന്റെ മുഖത്ത് നോക്കി. എന്നോട് ചോദിച്ചു, പപ്പാ മരിക്കാൻ പോവുകയാണോ? എന്ന് ഞാൻ അല്ലെന്ന് പറഞ്ഞ് അവനെ ആശ്വസിപ്പിച്ചു.
അവൻ എന്റെ കൂടെ ആശുപത്രിയിലേക്ക് വരുന്നു എന്ന് പറഞ്ഞു. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവൻ കൂടെയുണ്ടാവണമെന്ന് എനിക്ക് തോന്നി. അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ തന്നെ എനിക്ക് ആശ്വാസം ലഭിക്കുന്നുണ്ടായിരുന്നു. ഒറ്റക്ക് പോകാൻ താല്പര്യവുമുണ്ടായിരുന്നില്ല. അവൻ കൂടെയുണ്ടെങ്കിൽ നല്ലതാണെന്ന് കരീനയ്ക്കും തോന്നിയിരിക്കണം. ഇപ്പോൾ ആലോചിക്കുമ്പോൾ അത് നന്നായെന്ന് തോന്നുന്നു. എനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ അവൻ എന്റെ കൂടെ വേണമായിരുന്നു', സെയ്ഫ് പറഞ്ഞു.