കോടികളുടെ സ്വത്ത്, ബോണി പറയുന്നിടത്തെല്ലാം ശ്രീദേവി അന്ന് ഒപ്പിട്ട് കൊടുത്തു; കുട്ടി പത്മിനി പറഞ്ഞത്
പ്രണയത്തകർച്ചകളും നിർമാതാവ് ബോണി കപൂറുമായുള്ള വിവാഹവും ഏറെ ചർച്ചയായതാണ്.
ഇന്ത്യൻ സിനിമയുടെ പ്രതിഭയായിരുന്നു നടി ശ്രീദേവി. മരിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും ശ്രീദേവി ബാക്കിയാക്കിയ സിനിമകളും കഥാപാത്രങ്ങളും ഇന്നും സിനിമാ പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നവയാണ്. ബിഗ് സ്ക്രീനിലെ താര റാണിയായിരുന്ന ശ്രീദേവിയുടെ ജീവിതത്തിൽ നാടകീയമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. പ്രണയത്തകർച്ചകളും നിർമാതാവ് ബോണി കപൂറുമായുള്ള വിവാഹവും ഏറെ ചർച്ചയായതാണ്.
ശ്രീദേവിയും ബോണി കപൂറും വിറ്റ സ്വത്തുക്കളെക്കുറിച്ച് ഒരിക്കൽ നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കെപിടിവി എന്ന സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് കുട്ടി പത്മിനി വിവരങ്ങൾ പങ്കുവെച്ചത്. ശ്രീദേവിയും മക്കളും ഒരുപാട് പണം ചിലവാക്കുമായിരുന്നുവെന്ന് കുട്ടി പത്മിനി പറയുന്നു. ഇവരുടെ ആർഭാടത്തിനായി ഒരുപാട് പ്രോപ്പർട്ടികൾ വിറ്റിട്ടുണ്ട്. ചെലവിന് പുറമെ സിനിമ നിർമ്മിച്ച് ബോണി കപൂറിന് നഷ്ടം വന്നു.
ഒരു ഘട്ടത്തിൽ ശ്രീദേവിയുടെ സഹോദരി ലത അവളുടെ പേരിലുള്ള സ്വത്തുക്കൾ ശ്രീദേവിക്ക് കൊടുക്കില്ലെന്ന് പറഞ്ഞു. കോടതിയിൽ കേസായി. ഒരു തരത്തിൽ ലത ചെയ്തത് ശരിയാണ്. ഒരിക്കൽ ലതയെ ആശുപത്രിയിൽ വെച്ച് കണ്ടപ്പോൾ ശ്രീയോട് നീ ചെയ്യുന്നത് തെറ്റല്ലേ, അവൾ സമ്പാദിച്ചതല്ലേ എല്ലാം എന്ന് ചോദിച്ചിരുന്നു. ലത എന്നോട് പറഞ്ഞത് 'അവൾ ബോണി കപൂറിനെ പൂർണമായും വിശ്വസിച്ച് കണ്ടിടത്തെല്ലാം ഒപ്പ് വെച്ച് കൊടുക്കുകയാണ്, എല്ലാം വിറ്റ് തുലയ്ക്കുകയാണ്, അപ്പോൾ എന്ത് ചെയ്യും' എന്നാണ്.
ശ്രീദേവിക്ക് ചെന്നെെയിൽ കോടികളുടെ സ്വത്തുക്കളുണ്ടായിരുന്നു. അവസാനം ചെന്നൈയിൽ ബാക്കിയായത് സിഐടി നഗറിലുള്ള ഒരു വീട് മാത്രമാണ്. ആ വീടല്ലാതെ മറ്റൊന്നും മദ്രാസിൽ അവർക്കില്ല. എല്ലാം വിറ്റു. പല തവണ ചെക്ക് കേസ് വന്നത് പത്രത്തിൽ വന്നിട്ടുണ്ട്. 2018 ലാണ് ശ്രീദേവി മരിച്ചത്. ദുബായിലെ ഹോട്ടൽമുറിയിലെ ബാത്ത് ടബ്ബിൽ മുങ്ങി മരിക്കുകയായിരുന്നു. മരണ കാരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നു. അപകട മരണല്ലെന്നും കൊലപാതകമാണെന്നും അഭ്യൂഹങ്ങൾ വന്നു. പിന്നീടിവ കെട്ടടങ്ങി.