ലൂസിഫർ സിനിമയിലെ ഒരു തെറ്റ് താൻ ചൂണ്ടിക്കാണിച്ചതിന് പിന്നാലെയാണ് തന്നെ എമ്പുരാൻ സിനിമയിൽ എടുത്തതെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. എമ്പുരാനിൽ നടൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. സജനചന്ദ്രൻ എന്ന രാഷ്ട്രീയക്കാരനായാണ് എമ്പുരാനിൽ സുരാജ് എത്തുന്നത്.
'ഞാനും പൃഥ്വിയും ഒന്നിച്ചു അഭിനയിച്ച ഡ്രൈവിങ് ലൈസെൻസ് സിനിമയുടെ ലൊക്കേഷനിൽ വച്ച് ലൂസിഫറിലെ ഒരു തെറ്റ് പൃഥ്വിയെ ചൂണ്ടികാണിച്ചു. പൃഥ്വി അത് ശ്രദ്ധിച്ചിരുന്നോ എന്ന് ഞാൻ ചോദിച്ചപ്പോൾ, കൂടുതൽ ശ്രദ്ധയോടെ അത് എന്താണ് എന്ന് അദ്ദേഹം അന്വേഷിച്ചു. അപ്പോൾ ഞാൻ പറഞ്ഞു, ലൂസിഫറിൽ ഞാൻ ഇല്ലായിരുന്നു. അതിന്റെ കുറവ് അടുത്ത ഭാഗത്തിൽ നികത്തണം എന്ന് പറഞ്ഞു.
അതുകേട്ട് പൃഥ്വി പൊട്ടിച്ചിരിച്ചു. എന്നിട്ട് കുറെ കാലത്തിന് ശേഷം എന്നെ വിളിച്ചിട്ട് അണ്ണാ, അന്ന് പറഞ്ഞ കുറവ് ഞാൻ നികത്താൻ പോകുകയാണ് എന്ന് പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ കാര്യമായ ഇടപെടലുകൾ നടത്തുന്ന സജനചന്ദ്രൻ എന്ന രാഷ്ട്രീയക്കാരനായാണ് ഞാൻ എമ്പുരാനിൽ എത്തുന്നത്. ബാക്കി ഇനി സിനിമ സംസാരിക്കട്ടെ', എന്നാണ് സുരാജ് വെഞ്ഞാറമൂട് പറയുന്നത്.