സാമൂഹികമാധ്യമങ്ങളിൽ തമിഴ് സീരിയൽ താരത്തിന്റെ നഗ്ന വീഡിയോ പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി നടി. ഇൻസ്റ്റഗ്രാമിൽ മൂന്ന് സ്റ്റോറികളായുള്ള പ്രതികരണത്തിൽ, വീഡിയോ വ്യാജമാണെന്നും നിർമിത ബുദ്ധി ഉപയോഗിച്ച് നിർമിച്ചതാണെന്നുമാണ് നടി പറയുന്നത്. എഐ ക്ലോണിങ്ങിനെക്കുറിച്ചുള്ള വീഡിയോ ടൂട്ടോറിയലാണ് നടി സ്‌റ്റോറിയിൽ പങ്കുവെച്ചത്.
നടിയുടെ പേരിൽ സ്വകാര്യവീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആക്കിയിരുന്നു. പിന്നീട് പബ്ലിക്ക് ആകുകയും ആദ്യം സ്റ്റോറിയായി ഒരു വീഡിയോ പങ്കു വയ്ക്കുകയും ചെയ്തു. എല്ലാം കാട്ടുതീപോലെ പ്രചരിപ്പിക്കരുത്, എന്നായിരുന്നു ആദ്യസ്റ്റോറിയിൽ നടി ആവശ്യപ്പെട്ടത്.
എന്നെക്കുറിച്ച് പ്രചരിപ്പിക്കുന്ന കണ്ടന്റ് നിങ്ങൾക്ക് തമാശയായിരിക്കാം. എന്നാൽ, എനിക്കും എന്നോട് അടുത്തുനിൽക്കുന്നവർക്കും അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള സമയവും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടേറിയ സാഹചര്യവുമാണ്. ഞാനും ഒരു പെൺകുട്ടിയാണ്. എനിക്കും വികാരങ്ങളുണ്ട്. എന്നോട് അടുപ്പമുള്ളവർക്കും വികാരമുണ്ട്.
നിങ്ങൾ അത് കൂടുതൽ വഷളാക്കുകയാണ്. എല്ലാം കാട്ടുതീപോലെ പ്രചരിപ്പിക്കരുതെന്ന് ഞാൻ നിങ്ങളോട് വിനീതമായി അഭ്യർഥിക്കുകയാണ്. ഇനി നിർബന്ധമാണെങ്കിൽ, നിങ്ങളുടെ അമ്മയുടേയോ സഹോദരിയുടേയോ കാമുകിയുടേയോ വീഡിയോ പോയി കാണുക. അവരും പെൺകുട്ടികളാണ്. അവർക്കും എന്റേതുപോലുള്ള ശരീരമുണ്ട്. പോയി അവരുടെ വീഡിയോകൾ ആസ്വദിക്കൂ, ശ്രുതി കുറിച്ചു.
ഇത് കേവലം ഒരു വീഡിയോ അല്ല, ഒരാളുടെ ജീവനും മാനസികാരോഗ്യവുമാണ്. നിർമിത ബുദ്ധി ഉപയോഗിച്ച് നിർമിക്കുന്ന ഡീപ്‌ഫെയ്ക്കുകൾ ജീവിതങ്ങൾ നശിപ്പിക്കുന്നു. പ്രചരിപ്പിക്കുന്നത് നിർത്തൂ. ലിങ്ക ചോദിക്കുന്നത് അവസാനിപ്പിക്കൂ. മനുഷ്യനാവാൻ തുടങ്ങൂ. ചോർന്ന വീഡിയോകൾ, യഥാർഥമായാലും ഡീപ്‌ഫെയ്ക്കായാലും പ്രചരിപ്പിക്കുന്നത് ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ് എന്നാണ് സ്റ്റോറിയിലെ വാക്കുകൾ. ഇവ കൂടാതെ ഇന്ത്യയിലെ നീതിന്യായവ്യവസ്ഥപ്രകാരം ഐടി ആക്ടിലേയും ഐപിസിയിലേയും നടപടി സ്വീകരിക്കാൻ കഴിയുന്ന ഏതാനും വകുപ്പുകൾ കൂടി നടി പങ്കുവെച്ചിട്ടുണ്ട്.