തൊപ്പിയും തൂവെള്ള വസ്ത്രവുമായി വിജയ്; 3000 പേർക്കായി ഇഫ്താർ വിരുന്നൊരുക്കി ദളപതി
മൂവായിരത്തിലേറെ ആളുകൾ ദളപതി വിജയ് ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.
ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് തമിഴ് സൂപ്പർ താരവും തമിഴക വെട്രി കഴകം സ്ഥാപകനുമായ വിജയ്. താരം മുൻകൈ എടുത്താണ് ചെന്നൈയിൽ ഗ്രാൻഡ് ഇഫ്താർ വിരുന്നൊരുക്കിയത്. ചെന്നൈയിലെ റായപേട്ടയിലുള്ള വൈഎംസിഎ ഗ്രൗണ്ടിലായിരുന്നു വിജയ് ഇഫ്താർ വിരുന്ന് ഒരുക്കിയത്. മൂവായിരത്തിലേറെ ആളുകൾ ദളപതി വിജയ് ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.
ഒരു ദിവസത്തെ റംസാൻ വ്രതം അനുഷ്ഠിച്ചാണ് ആരാധകരുടെ ദളപതി ഇഫ്താർ വിരുന്നൊരുക്കിയത്. വിജയ് ഇഫ്താറിന് മുമ്പുള്ള പ്രാർത്ഥനയിലും പങ്കെടുത്തു. തൊപ്പി ധരിച്ച് തൂവെള്ള വസ്ത്രധാരിയായി വിജയ് ഇഫ്താർ ചടങ്ങിന് ആതിഥേയത്വം വഹിച്ച ചിത്രങ്ങൾ ഇതോടകം സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്.
വൈഎംസിഎ ഗ്രൗണ്ടിൽ നടന്ന ഇഫ്താർ വിരുന്നിൽ 15 ഓളം പള്ളികളിലെ ഇമാമുമാർക്ക് ക്ഷണം ലഭിച്ചിരുന്നു. ഇതുകൂടാതെയാണ് മൂവായിരത്തിലേറെ ആളുകൾ ചടങ്ങിൽ പങ്കെടുത്തത്. തമിഴക വെട്രി കഴകം രൂപീകരിച്ചതിന് പിന്നാലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുമെന്നും താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു.