Publish Date: Mon, 23 Mar 2020 (14:49 IST)
Updated Date: Mon, 23 Mar 2020 (15:07 IST)
ജനതാ കര്‍ഫ്യൂവുമായി ബന്ധപ്പെട്ട് മോഹന്‍ലാൽ നടത്തിയ പരാമര്‍ശത്തെ പിന്തുണച്ച് സംവിധായകൻ വി എ ശ്രീകുമാർ. കൊറോണയെ ചെറുക്കാൻ കഠിന പ്രയത്‌നം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരോട് നന്ദി മുഴക്കി നാമുയര്‍ത്തുന്ന ശബ്ദം മന്ത്രം പോലെയാണെന്നും അതിൽ ബാക്ടീരിയകളും വൈറസുകളും നശിച്ചുപോകും എന്നായിരുന്നു മോഹൻലാലിന്റെ പരാമർശം.
ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ വലിയ വിമർശനങ്ങളാന് ഉയർന്നത്.
മോഹൻലാലിന് ആ വിഷയത്തെ ആത്മീയമായി തന്നെ കാണാൻ സ്വാതന്ത്ര്യമുണ്ട് എന്നാണ് വി എ ശ്രീകുമാർ പറയുന്നത്. 'ശബ്ദത്തിന്റെ മറ്റൊരു സാധ്യതയില്‍ മോഹന്‍ലാലിന് വിശ്വാസമുണ്ടെന്നും, അത്തരത്തില്‍ ആത്മീയതയെ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുവാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ടെന്നും ശ്രീകുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
പള്ളിമണികളും വാങ്ക് വിളികളും മന്ത്രോച്ചാരണങ്ങളുമടക്കമുള്ള ശബ്ദങ്ങളുടെ കാര്യത്തില്‍ ശാസ്ത്രീയമായ അന്വേഷണങ്ങളും പഠനങ്ങളും നടക്കുന്നതാണ്. ശബ്ദവുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തുന്ന വ്യക്തികളെ സംബന്ധിച്ച് അതിന്റെ ശാസ്ത്രീയ സാധ്യതകളും കൊറോണയ്ക്ക് എതിരെ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കാം. അത്തരത്തിലൊരു ആശയമാണ് ലാലേട്ടനും പങ്കുവെച്ചത്.
അഞ്ചുമിനിറ്റ് ശബ്ദം മുഴക്കുന്നതിലൂടെ ഒന്നും നഷ്ടം വരാനില്ല. അതേസമയം ശബ്ദവീചികളുടെ ശാസ്ത്രം മറ്റൊന്നാണെന്ന് പുതുക്കപ്പെടുന്ന ശാസ്ത്രത്തെ പിന്തുടരുന്നവര്‍ക്ക് അറിയാം. തെളിയിക്കപ്പെട്ടതിനെ കുറിച്ച് പലര്‍ക്കും വെളിവില്ലാത്തത് ലാലേട്ടന്റെ കുറ്റമല്ല. തമാശയും പരിഹാസങ്ങളുമാകാം. പക്ഷെ ഇതല്ല സമയം. സമൂഹത്തിനോട് ഇടപെടാൻ ആവുംപോലെ ശ്രമിക്കുന്നവരുടെ ആത്മവീര്യം നമ്മുടെ അജ്ഞത പ്രകടിപ്പിക്കാനുള്ള അവസരമായി കണക്കാക്കരുത്. ചിലര്‍ക്ക് കൊറോണ ഇപ്പോഴും തമാശയാണ്' ശ്രീകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു,