പ്ലാൻ ചെയ്ത ആ മോഹൻലാൽ ചിത്രം നടക്കാതെ പോയതിന് പിന്നിൽ?
കാൻ ഫിലിം ഫെസ്റ്റിവലിൽ ‘ക്യാമറ ഡി ഓർ’ പുരസ്കാരവും പിറവി സ്വന്തമാക്കിയിരുന്നു.
മലയാള സിനിമയ്ക്ക് ലോക സിനിമയുടെ മുൻപിൽ എന്നും അഭിമാനത്തോടെ ഉയർത്തിക്കാണിക്കാവുന്ന ഒരുപിടി മികച്ച സിനിമകൾ സംഭാവന ചെയ്ത ഫിലിം മേക്കറാണ് ഷാജി എൻ കരുൺ. അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമയ്ക്ക് എന്നും ഒരു നഷ്ടം തന്നെയാണ്. പിറവി എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ വേദികളിൽ ഷാജി എൻ കരുൺ ശ്രദ്ധ നേടിയിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ ക്യാമറ ഡി ഓർ പുരസ്കാരവും പിറവി സ്വന്തമാക്കിയിരുന്നു.
ഷാജിയുടെ വാനപ്രസ്ഥം അന്താരാഷ്ട്ര വേദികളിൽ മികച്ച പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. മോഹൻലാൽ നായകനായ ചിത്രം റിലീസ് ആയാൽ 1999 ലാണ്. രഘുനാഥ് പാലേരിയും ഷാജി എൻ കരുണും ചേർന്നായിരുന്നു ചിത്രത്തിന് തിരക്കഥയെഴുതിയത്. സ്വിസ് ഛായാഗ്രാഹകൻ റെനാറ്റൊ ബെർത്തയും സന്തോഷ് ശിവനും ചേർന്നായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരുന്നത്.
വാനപ്രസ്ഥത്തിന് ശേഷം ഷാജി എൻ കരുൺ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു എന്ന വാർത്തകൾ അന്ന് പുറത്തുവന്നിരുന്നു. ടി പത്മനാഭന്റെ കടൽ എന്ന ചെറുകഥയെ ആസ്പദമാക്കി ഗാഥ എന്ന ചിത്രമായിരുന്നു അത്. എന്നാൽ, ആ സിനിമ സംഭവിച്ചില്ല. എന്തുകൊണ്ടാണ് ഗാഥ എന്ന സിനിമ നടക്കാതെ പോയത് എന്ന് കഴിഞ്ഞ വർഷം ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ആ സിനിമ ഉപേക്ഷിച്ചു എന്നാണ് ഷാജി എൻ കരുൺ വ്യക്തമാക്കിയത്.
'ആ സിനിമ നടക്കാതെ പോയതിന് പ്രധാന കാരണം പണത്തിൻറെ ദൗർലഭ്യം ആയിരുന്നു. വിദേശത്തുള്ള ഒരാളെക്കൊണ്ടാണ് അതിൻറെ മ്യൂസിക് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. ടി പത്മനാഭൻറെ 'കടൽ' എന്ന കഥയെ ആസ്പദമാക്കി ആലോചിച്ച സിനിമയായിരുന്നു ഗാഥ. കടൽ പോലെ ആയിരിക്കണം സംഗീതം എന്നാണ് തീരുമാനിച്ചിരുന്നത്. ഓരോ സെക്കൻഡും മാറിക്കൊണ്ടേയിരിക്കുന്ന, രണ്ടാമതൊന്ന് ആവർത്തിക്കാത്ത, കണ്ടതുതന്നെ വീണ്ടും കാണാൻ പറ്റാത്ത ഒന്ന്. അതിലെ ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധവും അങ്ങനെ ആയിരുന്നു', ഷാജി പറഞ്ഞു.