'ജന നായകൻ' പായ്‌ക്കപ്പ് പറഞ്ഞു; അണിയറ പ്രവർത്തകരുടെ പ്ലാനെല്ലാം പൊളിച്ച് വിജയ്
ജന നായകൻ ഷൂട്ടിങ് പൂർത്തിയായി
Publish Date: Sat, 31 May 2025 (08:58 IST)
Updated Date: Sat, 31 May 2025 (08:53 IST)
ദളപതി വിജയ്‌യെ അവസാനമായി സ്‌ക്രീനിൽ കാണാൻ കഴിയുന്ന സിനിമയാണ് 'ജന നായകൻ'. വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഈ സിനിമയുടെ റിലീസിനായി. ഇതിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. കഴിഞ്ഞ ദിവസം നന്ദമൂരി ബാലകൃഷ്ണ പ്രധാന വേഷത്തിലെത്തിയ ഭഗവന്ത് കേസരിയിലെ ഒരു രംഗത്തിന്റെ റീമേക്ക് അവകാശവും ചിത്രം സ്വന്തമാക്കിയിരുന്നു.
ജന നായകന്റെ ചിത്രീകരണം വ്യാഴാഴ്ച പൂർത്തിയായതായാണ് വിവരം. വിജയ്ക്ക് വൻ പരിപാടികളൊരുക്കി ആഘോഷപൂർവമായ യാത്രയയപ്പ് നൽകാനായിരുന്നു അണിയറപ്രവർത്തകരുടെ തീരുമാനം. എന്നാൽ അവസാന നിമിഷം ഈ പ്ലാനുകൾ അണിയറപ്രവർത്തകർ ഉപേക്ഷിച്ചു. വിജയ് തന്നെയാണ് അണിയറപ്രവർത്തകരോട് ആഘോഷങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടത്.
അടുത്ത വർഷം ജനുവരി 9 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരുന്നു. മമിത ബൈജു, പ്രിയാമണി എന്നിവരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
121 കോടിയ്ക്ക് ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റുപോയതായും റിപ്പോർട്ടുകൾ വന്നിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ ജന നായകൻ നിർമിക്കുന്നത്.