Select Your Language

Notifications

webdunia
webdunia
webdunia
webdunia

Adolescene Review: സഹപാഠിയെ കൊല്ലുന്ന 13കാരന്‍, എന്താണ് പുതിയ തലമുറയ്ക്ക് സംഭവിക്കുന്നത്?, മസ്റ്റ് വാച്ചായി മാറുന്ന നെറ്റ്ഫ്‌ലിക്‌സിന്റെ അഡോളസെന്‍സ്

Adolescene Review: സഹപാഠിയെ കൊല്ലുന്ന 13കാരന്‍, എന്താണ് പുതിയ തലമുറയ്ക്ക് സംഭവിക്കുന്നത്?, മസ്റ്റ് വാച്ചായി മാറുന്ന നെറ്റ്ഫ്‌ലിക്‌സിന്റെ അഡോളസെന്‍സ്

അഭിറാം മനോഹർ

, വെള്ളി, 21 മാര്‍ച്ച് 2025 (12:56 IST)
Adoloscence
കൗമാരപ്രായക്കാരായ കുട്ടികള്‍ക്കിടയിലെ വയലന്‍സ് സമീപകാലത്തായി കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ടോപ്പിക്കാണ്. കൗമാരക്കാര്‍ക്കിടയില്‍ വളരുന്ന വയലന്‍സ് എന്നത് പക്ഷേ കേരളത്തിന്റെ മാത്രമായ പ്രശ്‌നമല്ല. ആഗോളതലത്തില്‍ തന്നെ കുട്ടികള്‍ക്കിടയിലെ ഈ സ്വഭാവമാറ്റം നിലവില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്ന ഒന്നാണ്. ഡിജിറ്റല്‍ ലോകത്ത് വളരുന്ന പുതിയ കുട്ടികളും പഴയ തലമുറയും തമ്മില്‍ അന്തരം നിലവില്‍ പ്രകടമാണ്. കുട്ടികളിലെ ഈ മാറ്റത്തിന് പിന്നില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗവും പാരന്റിങ്ങിലെ നമ്മുടെ പരാജയവുമെല്ലാം കാരണങ്ങളാണ്.
 
ഈയൊരു ചുറ്റുപാടിലാണ് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത പുതിയ ലിമിറ്റഡ് വെബ് സീരീസായ അഡോളസെന്‍സ് ചര്‍ച്ചയായിരിക്കുന്നത്. നാല് എപ്പിസോഡുകളായി കഥ പറയുന്ന സീരീസില്‍ ഒരു 13കാരന്‍ നടത്തുന്ന കൊലപാതകവും അതിന് പിന്നിലെ കാരണം തേടിയുള്ള അന്വേഷണവും ഒരു കുറ്റകൃത്യം എങ്ങനെ ചുറ്റുമുള്ള ജീവിതങ്ങളെ ബാധിക്കുന്നു എന്നുള്ള കാരണങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ഒപ്പം മാറുന്ന കാലത്ത് നമ്മുടെ കൗമാരക്കാരെ എങ്ങനെയെല്ലാമാണ് ഇന്റര്‍നെറ്റ് കള്‍ച്ചര്‍ സ്വാധീനിക്കുന്നതെന്നും സിനിമ പറഞ്ഞുവെയ്ക്കുന്നു.
 
കേവലം 13 വയസ് മാത്രം വരുന്ന ജാമി മില്ലര്‍ എന്ന ആണ്‍കുട്ടിയെ കൊലപാതകകുറ്റത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത് മുതലാണ് സീരീസ് ആരംഭിക്കുന്നത്. പറയത്തക്ക കുടുംബപ്രശ്‌നങ്ങളോ ടോക്‌സിക് പാരന്റിങ്ങോ ഒന്നും ഇല്ലാതിരുന്നിട്ടും എന്തുകൊണ്ട് 13 വയസുകാരനായ ജാമി ഒരു ക്രൂരകൃത്യം ചെയ്തു എന്നതിന് ഉത്തരമാണ് സീരീസ് നല്‍കുന്നത്. 
 
ഒരുപാട് ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ വരുന്ന ടീനേജ്, അഡോള്‍സെന്‍സ് കാലത്താണ് സമൂഹത്തെ പറ്റിയും സ്ത്രീകളെ പറ്റിയുമുള്ള ധാരണയെല്ലാം ഒരു വ്യക്തിയില്‍ രൂപപ്പെടുന്നത്. ഈ പ്രായത്തില്‍ നല്ലൊരു വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ പണ്ട് രക്ഷിതാക്കളും സ്‌കൂളുകളുമാണ് പങ്ക് വഹിച്ചിരുന്നതെങ്കില്‍ ഇന്ന് ആ സ്ഥാനം ഇന്റര്‍നെറ്റില്‍ നിന്നുള്ള സ്വയം വിദ്യഭ്യാസം ഏറ്റെടുത്തുകഴിഞ്ഞു. ഇതിന് പിന്നിലുള്ള അപകടവും ഇത് എങ്ങനെയാണ് കൗമാരക്കാരെ സമൂഹത്തെ പറ്റി വികലമായ കാഴ്ചപ്പാടുള്ളവരാക്കി മാറ്റുന്നതെന്നും സീരീസ് പറയുന്നു. ഈ പ്രായത്തില്‍ രൂപപ്പെടുന്ന തെറ്റായ ചിന്തകള്‍ മൂലം സ്വയം വിലകുറച്ച് കാണുന്ന, വയലന്‍സിനെ, മസ്‌കുലാനിറ്റിയെ ആഘോഷിക്കുന്ന സമൂഹമാക്കി കൗമാരക്കാരെ മാറ്റുന്നു.ഇതില്‍ ഇന്റര്‍നെറ്റ്/ ഡിജിറ്റല്‍ അന്തരീക്ഷം വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന് വിളിച്ചുപറയുകയാണ് സീരീസിലൂടെ സംവിധായകനായ ഫിലിപ്പ് ബാരാടിനി.
 
 ഇന്റര്‍നെറ്റില്‍ അനിയന്ത്രിതമായി കുട്ടികളില്‍ എത്തുന്ന കണ്ടെന്റുകള്‍ സോഷ്യല്‍ മീഡിയ സംസ്‌കാരം എന്നിവയെല്ലാം കൗമാരമനസുകളില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളെയാണ് പ്രധാനമായും സീരീസ് പഠനവിധേയമാക്കുന്നത്. സ്ത്രീവിരുദ്ധത, ജെന്‍ഡര്‍ വിവേചനം, ടോക്‌സിക് മസ്‌കുലാനിറ്റി, റേസിസം എന്നിവയുടെയെല്ലാം വിളനിലമായി സമൂഹമാധ്യമങ്ങളും മറ്റ് ഇന്റര്‍നെറ്റ് ഇടങ്ങളും മാറുമ്പോള്‍ കൗമാരക്കാരെ ഇത് വലിയ തോതില്‍ സ്വാധീനിക്കുമെന്ന് ജാമി മില്ലര്‍ എന്ന കേന്ദ്രകഥാപാത്രത്തെ മുന്‍നിര്‍ത്തി അവതരിപ്പിക്കുകയാണ് സീരീസിന്റെ അണിയറക്കാര്‍.

webdunia
Adoloscence
 
കൂടുതല്‍ അടഞ്ഞ ഇടങ്ങളായി കുട്ടികള്‍ മാറുമ്പോള്‍ തിരുത്തല്‍ ശക്തികളാകാന്‍ രക്ഷിതാക്കളും സമൂഹവും പരാജയപ്പെടുന്നുവെന്ന് നമുക്ക് ചുറ്റുമുള്ള സംഭവങ്ങള്‍ തന്നെ നമ്മളോട് വിളിച്ചോതുന്നതാണ്. ഈ സാഹചര്യത്തിലാണ് കുട്ടികള്‍ക്ക് സംവേദിക്കുന്ന സോഷ്യല്‍ മീഡിയയിലെ ഭാഷ തന്നെ നമ്മളില്‍ നിന്നും വ്യത്യസ്തമാണെന്ന് സീരീസിലെ ചില രംഗങ്ങള്‍ നമ്മളോട് പറയുന്നത്. നാല് ഭാഗങ്ങളായുള്ള സീരീസിലെ ഓരോ എപ്പിസോഡും സിംഗിള്‍ ഷോട്ടായാണ് ചിത്രീകരിച്ചിരിക്കുന്നത്.
 
 ജാമിയുടെ അറസ്റ്റും കുറ്റകൃത്യം ചെയ്തത് ജാമി തന്നെയെന്ന് വ്യക്തമാക്കുന്നതാണ് ആദ്യ എപ്പിസോഡ്. രണ്ടാം എപ്പിസോഡില്‍ എന്തുകൊണ്ട് ജാമി കുറ്റം ചെയ്തുവെന്ന് പോലീസ് സ്‌കൂളില്‍ ചെന്ന് അന്വേഷിക്കുന്നതും കാരണം കണ്ടെത്തുന്നതുമായ രംഗങ്ങളുമാണ്. മൂന്നാം രംഗത്തില്‍ കൊലപാതകത്തിന് പിന്നിലുള്ള കേന്ദ്രകഥാപാത്രത്തിന്റെ മനശാസ്ത്രപരമായ കാരണമെന്തെന്ന് വിശദമാക്കാനുള്ള ശ്രമമാണ്. അതേസമയം നാലാം എപ്പിസോഡ് പറയുന്നത് 13 വയസുകാരനായ മകന്റെ കൊലപാതകം എങ്ങനെ അവന് ചുറ്റുമുള്ളവരുടെ ജീവിതത്തെ ബുദ്ധിമുട്ടുള്ളതാക്കി മാറ്റുന്നു എന്നതിന്റെ നേര്‍ചിത്രമാണ്. പ്രേക്ഷകരെ അസ്വസ്ഥമാക്കുന്നതാണെങ്കിലും എന്തുകൊണ്ട് കുട്ടികള്‍ക്ക് മുകളില്‍ രക്ഷിതാക്കളുടെ സമയോചിതമായ ഇടപെടല്‍ ആവശ്യമാണെന്നും കുട്ടികളെ കുറ്റവാളികളായല്ല കാണേണ്ടതെന്നും അവര്‍ ജീവിക്കുന്ന ലോകത്തെ മനസിലാക്കാനുള്ള ശ്രമം ആവശ്യമാണെന്നും സീരീസ് പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുഷ്പയും ലിയോയും തീർന്നു, മുന്നിലുള്ളത് ഒരേയൊരു ചിത്രം; ഒരു മണിക്കൂറിൽ റെക്കോർഡ് തൂക്കി എമ്പുരാൻ