Publish Date: Thu, 20 Feb 2020 (11:58 IST)
Updated Date: Thu, 20 Feb 2020 (12:00 IST)
ഫുട്ബോളിലെ ഓഫ്‌സൈഡ് നിയമത്തിൽ പരിഷ്കാരം വരുത്താനുള്ള നിർദേശങ്ങളുമായി മുൻ ആർസനൽ പരിശീലകൻ ആർസീൻ വെംഗർ.നിലവിൽ ഫിഫയുടെ ടെക്‌നിക്കൽ സമിതിയിൽ അംഗമായ വെംഗർ അടുത്ത ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് യോഗത്തിലാണ് പുതിയ നിർദേശങ്ങൾ മുന്നോട്ട് വെക്കാൻ തയ്യാറെടുക്കുന്നത്.
വിഎആർ (വിഡിയോ അസിസ്റ്റന്റ് റഫറി) സംവിധാനം വന്നതോടെ ഒട്ടേറെ ഓഫ്‌സൈഡ് തീരുമാനങ്ങൾ വിവാദത്തിലായ സാഹചര്യത്തിലാണ് വെംഗറുടെ ഇടപെടൽ. പുതിയ സംവിധാനം നിലവിൽ വന്നതിന് ശേഷം പലപ്പോളും നേരിയ വ്യത്യാസത്തിൽ ഗോളുകൾ റദ്ദാക്കപ്പെടുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഹം എതിർ ടീമിന്റെ അവസാനത്തെ ആളിനേക്കാൾ മുന്നിലാണെങ്കിൽ ഓഫ്സൈഡ് വിളിക്കാം എന്നതാണ് നിലവിലെ നിയമം. ഇതോടെ കൈമുട്ടോ മൂക്കോ പോലും ഓഫ്സൈഡ് വിളിക്കാൻ കാരണമാവുന്നുണ്ടെന്നാണ് വിമർശനം.
ഈ സാഹചര്യത്തിൽ താരത്തിന്റെ ഏതെങ്കിലും ശരീരഭാഗം അവസാന പ്രതിരോധനിരക്കാരന്റെ മുന്നിലാണെങ്കിലും ഗോളടിക്കാൻ പറ്റുന്ന ശരീരഭാഗങ്ങൾ അവസാന പ്രതിരോധക്കാരന് ഒപ്പമോ പിന്നിലോ ആണെങ്കിൽ ഓഫ്സൈഡ് വിളിക്കാൻ സാധിക്കില്ലെന്ന പരിഷ്‌കാരമാണ് വെംഗർ മുന്നോട്ട് വെക്കുന്നത്. ഈ മാസം അവസാനം അയർലണ്ടിൽ നടക്കുന്ന യോഗത്തിലാണ് പുതിയ പരിഷ്‌കാരം അവതരിപ്പിക്കുക. ഇതിന് നാലിൽ മൂന്ന് ഭൂരിപക്ഷം ലഭിച്ചാൽ നിയമം പാസാകുകയും ചെയ്യും. അത്തരത്തിൽ നിയമം പാസാവുകയാണെങ്കിൽ അടുത്ത യറ്രോ കപ്പ് മുതൽ പുതിയ ഓഫ്സൈഡ് നിയമമായിരിക്കും ഫുട്ബോളിൽ പിന്തുടരുക.