Publish Date: Mon, 17 Jan 2022 (13:59 IST)
Updated Date: Mon, 17 Jan 2022 (14:02 IST)
ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ആർക്കെന്ന് ഇന്നറിയാം. 2020 ഒക്ടോബര്‍ 8 മുതൽ 2021 ഓഗസ്റ്റ് 7 വരെയുള്ള മത്സരങ്ങളിലെ പ്രകടനം പരിഗണിച്ചാണ് ദി ബെസ്റ്റ് പുരസ്കാരം രാജ്യാന്തര ഫുട്ബോള്‍ സംഘടന നൽകുന്നത്. ലയണൽ മെസ്സി റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, മുഹമ്മദ് സലാ എന്നിവരാണ് അവസാന റൗണ്ടിൽ മത്സരിക്കുന്ന താരങ്ങൾ.
കോപ്പ അമേരിക്കയിലെ അര്‍ജന്‍റീനയുടെ കിരീടനേട്ടം ഒന്നുകൊണ്ട് മാത്രം മെസി പുരസ്‌കാരം സ്വന്തമാക്കിയേക്കുമെന്നാണ് സൂചന. പിഎസ്‌ജിയിലെ മങ്ങിയ പ്രകടനം പുരസ്‌കാര നിർണയ കാലയളവിൽ പെടില്ലെന്നതും മെസ്സിക്ക് അനുകൂല ഘടകമാണ്. അതേസമയം ജര്‍മ്മന്‍ ലീഗിലെ റെക്കോര്‍ഡ് ഗോളടിമികവും ക്ലബ്ബ് ലോകകപ്പ്, ബുണ്ടസ് ലിഗ വിജയങ്ങളുമായാണ് റോബർട്ട് ലെവൻഡോസ്കിയുടെ വരവ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച പ്രകടനമാണ് സലായെ അവസാന മൂന്നിലേയ്ക്ക് എത്തുന്നതിൽ സഹായിച്ചത്. മെസി 57 മത്സരങ്ങളില്‍ 43 ഗോള്‍, 17 അസിസ്റ്റ് എന്നിവയാണ് നേടിയിട്ടുള്ളത്. ലെവന്‍ഡോവ്സകിക്ക് 44 കളിയിൽ 51 ഗോളും 8 അസിസ്റ്റും സലായ്ക്ക് 45 കളിയിൽ 26 ഗോളും 6 അസിസ്റ്റുമുണ്ട്.
മാൻ ഓഫ് ദ മാച്ച് പുരസ്കാരം മെസിക്ക് 33, ലെവന്‍ഡോവ്സ്കിക്ക് 16, സലായ്ക്ക് 3. അതായത് മെസിയും ലെവന്‍ഡോവ്സ്കിയും തമ്മിലാണ് മത്സരം. അതിനാൽ തന്നെ മുഹമ്മദ് സലാ പട്ടികയിൽ മൂന്നാമതെത്താനാണ് സാധ്യതയേറെയും.