Publish Date: Sat, 27 Jan 2018 (17:55 IST)
Updated Date: Sat, 27 Jan 2018 (21:17 IST)
അഫ്ഗാനിസ്ഥാനില്‍ തലസ്ഥാന നഗരമായ കാബൂളില്‍ വന്‍ സ്‌ഫോടനം. മധ്യ കാബൂളിലെ സിദാര്‍ത് സ്‌ക്വയറിലുണ്ടായ പൊട്ടിത്തെറിയില്‍ 95 പേര്‍ കൊല്ലപ്പെട്ടു. 160പേർ ഗുരുതര പരുക്കുകളോടെ ആശുപത്രികളിൽ ചികിത്സയിലാണ്.
പരുക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണ സംഖ്യ വര്‍ദ്ധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.
നിറയെ സ്ഫോടക വസ്തുക്കൾ കയറ്റിയ ആംബുലൻസ് പൊലീസ് ചെക്ക് പോയിന്റിനു നേരെ ഓടിച്ചു കയറ്റിയാണ് സ്‌ഫോടനം നടത്തിയത്. നിരവധി വിദേശ രാജ്യങ്ങളുടെ എംബസികളും യൂറോപ്യന്‍ യൂണിയന്‍ മന്ദിരവും ഹൈ പീസ് കൗണ്‍സില്‍ ഓഫീസും ആഭ്യന്തര മന്ത്രാലയവും സ്ഥിതിചെയ്യുന്ന മേഖലയിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്.
ജനത്തിരക്കേറിയ സമയത്തായതിനാല്‍ മരണനിരക്ക് കൂടാന്‍ സാധ്യതയുണ്ട്. ജമുരിയറ്റ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സില്‍ സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.