ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ യൂറോപ്യൻ യൂണിയൻ 100 ശതമാനം വരെ തീരുവ ചുമത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യ- യുക്രെയ്ൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിനെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ട്രംപ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥരെയും യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞരെയും ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
യൂറോപ്യൻ യൂണിയൻ പ്രതിനിധിസംഘം കഴിഞ്ഞ ദിവസം വാഷിങ്ടണിൽ എത്തിയിരുന്നു. ഇതിനിടെ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ട്രംപ് അഭ്യർഥനകൾ നടത്തിയതെന്നാണ് വിവരം. റഷ്യയിൽ നിന്നും ചൈനയും ഇന്ത്യയും എണ്ണ വാങ്ങുന്നത് നിർത്തുന്നത് വരെ തീരുവകൾ തുടരണമെന്നാണ് ട്രംപിൻ്റെ ആവശ്യം. നേരത്തെ റഷ്യൻ എണ്ണ വാങ്ങുന്നതിനെ തുടർന്ന് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപ് 25 ശതമാനം അധികതീരുവ ചുമത്തിയിരുന്നു.