Publish Date: Sat, 26 Sep 2020 (08:48 IST)
Updated Date: Sat, 26 Sep 2020 (08:57 IST)
യുഎന്നിന്റെ എഴുപത്തിയഞ്ചാം ജനറൽ അസംബ്ലിയിൽ കശ്‌മീർ വിഷയം ഉന്നയിച്ച പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ വിഷയം ജനറൽ അസംബ്ലിയിൽ ഉന്നയിച്ചതിൽ പ്രതിഷേധിച്ച് ജനറല്‍ അസംബ്ലിയില്‍ നിന്നും ഇന്ത്യയുടെ പ്രതിനിധി ഇറങ്ങിപ്പോയി.
കശ്‌മീർ വിഷയത്തിന്റെ പേരിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാകിസ്ഥാന്‍ പ്രധാനമന്ത്രി വിമര്‍ശിച്ചപ്പോഴാണ് ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിദോ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെ ഇമ്രാൻ ഖാന്റെ പ്രസംഗത്തിനുള്ള മറുപടി പ്രസംഗത്തില്‍ ശക്തമായ വിമര്‍ശനമാണ് ഇന്ത്യന്‍ പ്രതിനിധി നടത്തിയത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. പാകിസ്ഥാന്റെ കടന്നുകയറ്റമാണ് കശ്‌മീരിലെ നിലവിലെ പ്രശ്‌നമെന്നും ഇന്ത്യൻ പ്രതിനിധി പറഞ്ഞു.
നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളെലാം ഉപേക്ഷിച്ച് പാകിസ്ഥാൻ കശ്‌മീരിൽ നിന്നും ഒഴിഞ്ഞുപോകണം. ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാകിസ്ഥാനെന്നും യുഎന്നിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി മിജിതോ വിനിദോ കുറ്റപ്പെടുത്തി.