ഇങ്ങനെയെങ്കിൽ ഇസ്രായേൽ ഇനിയും ആക്രമിക്കും, കണ്ണടച്ചുകൊടുക്കരുത്, അറബ് ഉച്ചകോടിയിൽ കരട് പ്രമേയം
അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് ഒഴിവാക്കണമെന്നും ഇസ്രായേലിനെതിരെ അറബ് രാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും ഉച്ചകോടിയില്‍ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍താനി അഭ്യര്‍ഥിച്ചു.
Publish Date: Mon, 15 Sep 2025 (14:52 IST)
Updated Date: Mon, 15 Sep 2025 (14:54 IST)
ഇസ്രായേല്‍ ലോകസമാധാനത്തിനും സഹവര്‍ത്തിത്വത്തിനും ഭീഷണിയാണെന്ന് അറബ് ഉച്ചകോടിയില്‍ കരട് പ്രമ്യേയം. ഗള്‍ഫ് രാജ്യങ്ങളെ ഇനിയും ആക്രമിക്കുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണി അപകടകരമായ പ്രകോപനമാണെന്നും കരട് പ്രമേയത്തില്‍ പറയുന്നു. വിഷയത്തില്‍ അറബ് രാജ്യങ്ങള്‍ ഇന്ന് സംയുക്ത നിലപാട് പ്രഖ്യാപിക്കും. അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് ഒഴിവാക്കണമെന്നും ഇസ്രായേലിനെതിരെ അറബ് രാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും ഉച്ചകോടിയില്‍ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍താനി അഭ്യര്‍ഥിച്ചു.
ഖത്തറില്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിക്കാന്‍ ദോഹയില്‍ ചേര്‍ന്ന ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയില്‍ രൂക്ഷഭാഷയിലാണ് ഖത്തര്‍ വിമര്‍ശനം ഉന്നയിച്ചത്. പലസ്തീന്‍ ജനതയെ അവരുടെ നാട്ടില്‍ നിന്നും പുറത്താക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഉന്മൂലന യുദ്ധം വിജയിക്കാന്‍ പോകുന്നില്ലെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ അല്‍താനി വ്യക്തമാക്കി. തുര്‍ക്കി, സൗദി അറേബ്യ, പാകിസ്ഥാന്‍, ഇറാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളും അറബ്- മുസ്ലീം ഉച്ചകോടിയ്ക്കായി ഖത്തറില്‍ എത്തിയിട്ടുണ്ട്. ഇസ്രായേലിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ഒന്നിച്ച് നീങ്ങണമെന്നാണ് കരട് പ്രമേയത്തില്‍ പറയുന്നത്.