Publish Date: Wed, 04 Dec 2019 (11:45 IST)
Updated Date: Wed, 04 Dec 2019 (12:00 IST)
നിങ്ങൾക്ക് സഹായങ്ങൾ നൽകാൻ ഞങ്ങൾ കൂടെയുണ്ട് എന്ന് ടെലികോം കമ്പനിയുടെ കസ്റ്റമർ കെയർ പറഞ്ഞപ്പോൾ നിറയെ സംശയങ്ങളും പരാതികളുമായി ഒരാൾ നിരന്തരം ശല്യം ചെയ്യും എന്ന് അവർ കരുതിയിരിക്കില്ല. രണ്ട് വർഷത്തിനിടെ 24,000 തവണയാണ് ജപ്പാൻ സ്വദേശിയായ അകിതോഷി അകാമോട്ടോ എന്ന 71കാരൻ കസ്റ്റമർ കെയറിലേക്ക് കോൾ ചെയ്തത്.
അവസാനത്തെ എട്ടു ദിവസങ്ങളിലാവട്ടെ നൂറിലധികം കോളുകളാണ് ഇയാളിൽനിന്നും കസ്റ്റമർ കെയറിലേക്ക് ലഭിച്ചത്. ഇതോടെ സഹികെട്ട കസ്റ്റമെർ കെയർ ഏജൻസി പൊലീസിൽ പരാതി നൽകുകയായിരുന്നു. സേവനം മോശമാണ് അതിനാൽ കമ്പനി പ്രതിനിധികൾ നേരിട്ട് കണ്ട് മാപ്പ് ചോദിക്കണം എന്നതായിരുന്നു ഇയാൾ അവസാനത്തെ എട്ട് ദിവസങ്ങളിൽ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.
വെറുതെ സാംശയങ്ങൾ ചോദിക്കുക, പരാതികൾ പറയുക, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് കോൾ സ്വീകരിക്കുമ്പോൾ മിണ്ടാതിരിക്കുക എന്നിവയെല്ലാമായിരുന്നു 71കാരന്റെ കസ്റ്റമെർ കെയർ കോൾ വിനോദങ്ങൾ. മറ്റു ഉപയോക്താക്കൾക്ക് സേവനം നൽകുന്നതിന് 71 കാരന്റെ അനാവശ്യമായ കോളുകൾ തടസമാകുന്നു എന്ന് കാട്ടിയാണ് കമ്പനി പൊലീസിൽ പരാതി നൽകിയത്. ഇതോടെ 71കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.