റഷ്യയ്ക്ക് പിന്നാലെ ആണവായുധ നിയന്ത്രണ കരാറിൽ നിന്ന് പിന്മാറി അമേരിക്ക, പരീക്ഷണങ്ങൾ പുനരാരംഭിക്കുമെന്ന് ട്രംപ്
2 രാജ്യങ്ങള്‍ പരീക്ഷണശേഷി വര്‍ധിപ്പിക്കുമ്പോള്‍ അമേരിക്ക കയ്യും കെട്ടി നോക്കിനിന്നെന്ന് ട്രംപ് കുറ്റപ്പെടുത്തി.
ആണവായുധ പരീക്ഷണങ്ങള്‍ ഉടന്‍ തന്നെ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രധാനമന്ത്രി ഡൊണാള്‍ഡ് ട്രംപ്. 1992 മുതല്‍ അമേരിക്ക സ്വമേധയാ പുലര്‍ത്തിയ നിയന്ത്രണം പിന്‍വലിച്ചുകൊണ്ടാണ് പ്രഖ്യാപനം. റഷ്യയും ചൈനയും ആണവപദ്ധതികള്‍ വികസിപ്പിക്കുന്ന സാഹചര്യത്തില്‍ ആണവരംഗത്ത് ഒപ്പമെത്തേണ്ടതിന്റെ ആവശ്യകതയാണ് തീരുമാനത്തിന് പിന്നിലെന്ന് ട്രംപ് പറഞ്ഞു. 2 രാജ്യങ്ങള്‍ പരീക്ഷണശേഷി വര്‍ധിപ്പിക്കുമ്പോള്‍ അമേരിക്ക കയ്യും കെട്ടി നോക്കിനിന്നെന്ന് ട്രംപ് കുറ്റപ്പെടുത്തി.
തന്റെ സോഷ്യല്‍ മീഡിയ കമ്പനിയായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് തീരുമാനം അറിയിച്ചത്. മറ്റേതൊരു രാജ്യത്തേക്കാളും ആണവായുധങ്ങള്‍ അമേരിക്കയ്ക്കുണ്ട്. റഷ്യയും ചൈനയുമാണ് പിന്നിലുള്ളത്. ചൈന വളരെ പിന്നിലാണെങ്കിലും അടുത്ത അഞ്ച് വര്‍ഷത്തില്‍ ഒപ്പമെത്തും. മറ്റ് രാജ്യങ്ങളുടെ ഈ പരീക്ഷണ പരിപാടികള്‍ കാരണം തുല്യമായ അടിസ്ഥാനത്തില്‍ നമ്മുടെ ആണവായുധങ്ങള്‍ പരീക്ഷിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആ പക്രിയ ഉടന്‍ പുനരാരംഭിക്കുമെന്നും ട്രംപ് പറഞ്ഞു. തനിക്ക് ഇത് ചെയ്യാന്‍ ഇഷ്ടമായിരുന്നില്ലെന്നും എന്നാല്‍ അമേരിക്കയ്ക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം അമേരിക്കയുടെ പുതിയ തീരുമാനം ആഗോള തലത്തിലുള്ള ആയുധ നിയന്ത്രണ ശ്രമങ്ങളെ അസ്ഥിരപ്പെടുത്താന്‍ സാധ്യതയേറെയാണ്. അടുത്തിടെയാണ് പ്രധാന ആയുധ നിയന്ത്രണ കരാറുകളില്‍ നിന്ന് പിന്മാറുന്നതായി റഷ്യ അറിയിച്ചത്. ഈ മാസം റഷ്യ പോസിഡോണ്‍ ആണവശക്തിയുള്ള സൂപ്പര്‍ ടോര്‍പ്പിഡോ വിജയകരമായി പരീക്ഷിക്കുകയും ചെയ്തിരുന്നു. ചൈനയും ആയുധങ്ങളുടെ നവീകരണവുമായി അതിവേഗം കുതിക്കുകയാണ്. 5 വര്‍ഷത്തിനകം ചൈനയ്ക്ക് റഷ്യയ്ക്കും യുഎസിനും തുല്യമായ ആണവശക്തിയാകാന്‍ കഴിയുമെന്നാണ് യുഎസ് ഇന്റലിജന്‍സ് നല്‍കുന്ന വിവരം.