Publish Date: Tue, 03 Jun 2025 (18:50 IST)
Updated Date: Tue, 03 Jun 2025 (18:44 IST)
ജൂണ്‍ ഒന്നിന് റഷ്യയുടെ കിഴക്കന്‍ സൈബീരിയയില്‍ നിന്ന് പടിഞ്ഞാറന്‍ അതിരുകള്‍വരെ വിസ്തൃതമായ വ്യോമതാവളങ്ങള്‍ ലക്ഷ്യമാക്കി യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണം യുദ്ധമുഖത്തെ തന്നെ മാറ്റിമറിയ്ക്കുന്നതാണ്. അത്യാധുനിക ആയുധങ്ങള്‍ കൈമുതലായുള്ള റഷ്യക്കെതിരെ വെറും ഡ്രോണുകള്‍ ഉപയോഗിച്ചാണ് യുക്രെയ്ന്‍ കനത്ത ആക്രമണം നടത്തിയത്. മാനസികമായി റഷ്യ എന്ന വമ്പന്‍ രാഷ്ട്രത്തിനേറ്റ അടിയായാണ് ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബ് കണക്കാക്കപ്പെടുന്നത്. ഒപ്പം മാറുന്ന ആധുനിക യുദ്ധരീതികളെ കൂടിയാണ് യുക്രെയ്ന്‍ കാണിച്ച് തന്നത്.
ജൂണ്‍ ഒന്നിന് റഷ്യയുമായുള്ള ചര്‍ച്ചകള്‍ക് ഒരു ദിവസം മുന്‍പ് 117 ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു യുക്രെയ്‌ന്റെ ആക്രമണം. റഷ്യയിലേക്ക് പ്രത്യേക ഡക്കികളില്‍ കയറ്റിയിട്ട ഫ്രൈറ്റ് ട്രക്കുകള്‍ വഴിയാണ് ഡ്രോണുകള്‍ എത്തിച്ചത്. ഇതിന് ശേഷമായിരുന്നു വ്യോമത്തവാളങ്ങള്‍ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണം ഉണ്ടായത്. റഷ്യയുടെ അഞ്ച് മേഖലകളിലായി വ്യത്യസ്തമായ വ്യോമതാവളങ്ങളില്‍ ആക്രമണം നടന്നു. ഫിന്‍ലന്‍ഡിന്റെ അതിരുകളില്‍ നിന്നും സൈബീരിയ വരെ നീണ്ട് കിടക്കുന വ്യോമതാവളങ്ങളിലാണ് ആക്രമണമുണ്ടായത്. യുക്രെയ്‌ന്റെ കണക്കുകള്‍ പ്രകാരം 41 റഷ്യന്‍ വിമാനങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു. റഷ്യന്‍ ക്രൂയിസ് മിസൈലുകള്‍ വഹിക്കുന്ന Tu-95, Tu-22, കൂടാതെ A-50 എന്ന റാഡാര്‍ നിരീക്ഷണ കമാന്‍ഡ് വിമാനങ്ങളും ആക്രമണത്തിന് ഇരയായി. റഷ്യയുടെ സ്ട്രാറ്റജിക് ബോംബിംഗ് കപ്പാസിറ്റിയിലെ 34% ഈ ആക്രമണത്തില്‍ തകര്‍ത്തുവെന്നാണ് യുക്രെയ്നിന്റെ അവകാശവാദം. ഏകദേശം 7 ബില്യണ്‍ ഡോളറിന്റെ നഷ്ടം.
കണക്കുകളിലെ സത്യം എത്രമാത്രമെന്ന് സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും യുദ്ധത്തിന്റെ സാമ്പത്തികമായ മാനദണ്ഡങ്ങള്‍ മാറിയെന്നാണ് ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിനെ പ്രാധാന്യമുള്ളതാക്കുന്നത്. യുദ്ധത്തില്‍ റഷ്യ വിജയത്തിലേക്ക് നീങ്ങുന്നു എന്ന പ്രചാരണങ്ങളോട് മറുപടി നല്‍കാന്‍ ഇതോടെ യുക്രെയ്‌ന് സാധിച്ചു. അതേസമയം വമ്പന്‍ ആയുധശേഖരമില്ലാതെ തന്നെ തന്ത്രപരമായ റഷ്യയെ പോലെ ഒരു വമ്പന്‍ ശക്തിയെ നേരിടാമെന്ന് യുക്രെയ്ന്‍ തെളിയിച്ചു. ഇത് ചെറിയ രാജ്യങ്ങള്‍ ചെലവ് കുറഞ്ഞ ഡ്രോണ്‍ ആക്രമണരീതികളിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നതാണ്. ഇത്തരം ആക്രമണരീതി യുദ്ധമേഖലയിലെ വലിയ രാജ്യങ്ങളും ചെറിയ രാജ്യങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുന്നുവെന്നാണ് നിരീക്ഷകര്‍ പറയുന്നത്.