റഷ്യൻ വ്യോമതാവളങ്ങൾക്ക് നേരെ യുക്രെയ്ൻ്റെ ഡ്രോണാക്രമണം. ഒലെന്യ, ബെലായ വ്യോമതാവളങ്ങളിലാണ് യുക്രെയ്ൻ ശക്തമായ വ്യോമാക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. നാല്പതോളം റഷ്യൻ യുദ്ധവിമാനങ്ങളെ ആക്രമിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു. ഞായറാഴ്ച യുക്രെയ്നിലെ സൈനിക പരിശീലനകേന്ദ്രത്തിൽ റഷ്യ ആക്രമണം നടത്തിയതിന് മറുപടിയായാണ് ഡ്രോണാക്രമണം. നേരത്തെ റഷ്യ നടത്തിയ ആക്രമണത്തിൽ 12 പേർ മരിക്കുകയും 60 പേർക്കോളം പരിക്കേൽക്കുകയും ചെയ്തിരുന്നു.
നാല്പതോളം റഷ്യൻ യുദ്ധവിമാനങ്ങളെ യുക്രെയ്ൻ ആക്രമിച്ചതായാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. യുക്രെയ്നിലേക്ക് ദീർഘദൂര മിസൈലുകൾ തൊടുക്കാൻ വിന്യസിച്ചിട്ടുള്ള ടിയു 95, ടിയു 22 ശ്ട്രാറ്റജിക് ബോംബറുകളടക്കം ആക്രമിച്ചതായാണ് യുക്രെയ്ൻ സുരക്ഷാ ഏജൻസികൾ അവകാശപ്പെടുന്നത്. ഒലെന്യ വ്യോമതാവളത്തിന് സമീപം സ്ഫോടനശബ്ദങ്ങൾ കേട്ടതായും കനത്ത പുക ഉയരുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമതാവളങ്ങളിലൊന്നാണ് ഒലെന്യയിലേത്. ബെലായ വ്യോമതാവളവും ആക്രമിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. റഷ്യയ്ക്ക് നേരെ യുക്രെയ്ൻ നടത്തുന്ന ഏറ്റവും വലിയ ഡ്രോണാക്രമണങ്ങളിൽ ഒന്നാണിത്.