ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം
മരിച്ചവരില്‍ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്.
20 മാസമായി തുടരുന്ന ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിവിലിയന്മാരെയും പോരാളികളെയും മന്ത്രാലയം വേര്‍തിരിച്ചിട്ടില്ല. മരിച്ചവരില്‍ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്.
2023 ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ ആക്രമണത്തോടെ ആരംഭിച്ച യുദ്ധമാണ് ഇപ്പോഴും തുടരുന്നത്. തീവ്രവാദികളെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂവെന്നും സിവിലിയന്‍ മരണങ്ങള്‍ക്ക് ഹമാസാണ് കാരണമെന്നും ഇസ്രയേല്‍ പറയുന്നു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തീവ്രവാദികള്‍ സിവിലിയന്മാര്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നതായി ഇസ്രയേല്‍ ആരോപിക്കുന്നു.
യുദ്ധം ആരംഭിച്ചതിനുശേഷം 55,104 പേര്‍ കൊല്ലപ്പെട്ടതായും 127,394 പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം പറയുന്നു. ഇസ്രായേല്‍ സൈന്യം ഗാസയുടെ വിശാലമായ പ്രദേശങ്ങള്‍ നശിപ്പിക്കുകയും അവിടുത്തെ ജനസംഖ്യയുടെ 90% പേരെയും മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. സമീപ ആഴ്ചകളില്‍ തീരദേശ പ്രദേശത്തിന്റെ പകുതിയിലധികം സൈനിക ബഫര്‍ സോണാക്കി മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.