അശാന്തി തുടരും; ആക്രമണം തുടർന്ന് യുഎസ്, അടുത്തത് എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെന്ന് ഇറാനു ഭീഷണി
ഖാർഗ് ദ്വീപ് കേന്ദ്രീകരിച്ചാണ് ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത്
Publish Date: Sat, 14 Mar 2026 (09:45 IST)
Updated Date: Sat, 14 Mar 2026 (09:48 IST)
ഇറാനെതിരായ ആക്രമണം തുടർന്ന് യുഎസ്. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.
സൈനിക കേന്ദ്രത്തെയാണ് ലക്ഷ്യമിട്ടതെന്നും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്നും എന്നാൽ അടുത്തതായി എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടേക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ചെറിയ ദ്വീപായ ഖാർഗ് ഇറാനിയൻ എണ്ണക്കയറ്റുമതി മേഖലയിൽ സുപ്രധാന പങ്കുവഹിക്കുന്ന ഇടമാണ്. ആക്രമണം നടത്തിയെന്ന യുഎസ് അവകാശവാദത്തോടു ഇറാൻ പ്രതികരിച്ചിട്ടില്ല. അതേസമയം ഇറാനിലെ എണ്ണ ഉൽപ്പാദന നിലയങ്ങൾ ആക്രമിക്കപ്പെട്ടാൽ അമേരിക്കയുമായി ബന്ധമുള്ള എണ്ണ ഉൽപ്പാദന നിലയങ്ങളെയും ആക്രമിക്കുമെന്ന് ഇറാൻ സൈനിക വക്താവ് പ്രതികരിച്ചു. ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കു നേരെ ആക്രമണമുണ്ടായാൽ, പശ്ചിമേഷ്യയിൽ യുഎസിന് ഓഹരി പങ്കാളിത്തമുള്ളതോ യുഎസുമായി സഹകരിക്കുന്നതോ ആയ എണ്ണക്കമ്പനികളുടെ എല്ലാ സന്നാഹങ്ങളും തകർത്ത് ചാരമാക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
ഖാർഗ് ദ്വീപ് കേന്ദ്രീകരിച്ചാണ് ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത്. എട്ട് കിലോമീറ്റർ നീളവും അഞ്ച് കിലോമീറ്ററോളം വീതിയും മാത്രമാണ് ഈ ദ്വീപിനുള്ളത്.