മയക്കുമരുന്ന് കേസില്‍ സഹഉടമ നെഡ് വാഡിയ കുടുങ്ങിയതോടെ ഐപിഎല്ലില്‍ നിന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു.
മയക്കുമരുന്ന് കൈവശം വെച്ചതിന് രണ്ട് വർഷത്തേക്കാണ് പഞ്ചാബ് ടീമിന്റെ നെഡ് വാഡിയയെ ജപ്പാൻ കോടതി ശിക്ഷിച്ചത്. ആരാധകര്‍ക്ക് പിന്നാലെ ചില ബിസിസിഐ പ്രതിനിധികളും കിംഗ്‌സ് ഇലവനെതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ത്തി കഴിഞ്ഞു.
ഒത്തുകളി വിവാദത്തില്‍ കുടുങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ രണ്ട് വര്‍ഷം ഐപിഎല്ലില്‍ നിന്ന് വിലക്കാമെങ്കില്‍ പഞ്ചാബിനും സമാനമായ ശിക്ഷ നല്‍കാമെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.
ഐപിഎല്ലില്‍ എല്ലാ ടീമുകള്‍ക്കും ഒരു നിയമമാണെന്നും ടീമിന്റെ ഒഫീഷ്യല്‍ തന്നെ ഇത്തരം കേസുകളില്‍ പെടുന്നത് ഗൗരവകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് കേസുകള്‍ അതീവ ഗുരുതര സ്വഭാവമുള്ളതാണ്. ആവശ്യമായ നടപടികള്‍ ഉണ്ടാകുക അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐപിഎൽ നിയമം അനുസരിച്ച് കളിക്കളത്തിലെ ഗ്രൗണ്ടിനു പുറത്തോ, ടീമിനോ, ലീഗിനോ, ബിസിസിഐക്കോ മാനക്കേട് ഉണ്ടാകുന്ന വിധത്തിൽ ടീം ഉടമകൾ പ്രവർത്തിക്കുവാൻ പാടില്ലെന്നാണ് ചട്ടം. ടീം ഉടമകള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനാൽ ടീമിന് സസ്‌പെൻഷൻ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ നേരിടും.