Publish Date: Wed, 28 Mar 2018 (18:32 IST)
Updated Date: Wed, 28 Mar 2018 (18:41 IST)
ന്യൂഡല്‍ഹി: ഐപിഎൽ ഈ സീസണിലെ ആദ്യ മത്സരത്തിൽ വാതുവെപ്പ് നടക്കാൻ സാധ്യതയുള്ളതായി
ബിസിസിഐ. ഉദ്ഘാടനച്ചടങ്ങിനും ആദ്യ മത്സരത്തിനിനുമിടയിൽ ലഭിക്കുന്ന സമയത്താണ് വാതുവെപ്പ് നടത്താൻ സാഹചര്യമുള്ളത്. ബിസിസിഐ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അനിരുദ്ധ് ഛൗധരിയാണ് ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങിനും മത്സരത്തിനുമിടയിൽ ലഭിക്കുന്ന 90 മിനിട്ടുകളിൽ താരങ്ങളെയോ ടീം അധികൃതരയോ വാതുവെപ്പ് സംഘം സ്വാധീനിക്കാൻ സാഹചര്യമുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ സമയങ്ങളിൽ വേദി അഴിച്ചു മാറ്റുന്നതിനും മറ്റു ജോലികൾക്കുമായി നിരവധിപേർ മൈതാനത്തുണ്ടാവും. ഇതാണ് ആശങ്ക ജനിപ്പിക്കുന്നത്.
ഇത്തരം സാഹചര്യങ്ങളിൽ താരങ്ങളോ ടീം അധികൃതരോ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടുന്നതിൽ ടീം മാനേജുമെന്റുകൾ കൃത്യമായ നിലപാട് സ്വീകരിക്കണമെന്നും ബിസിസിഐ വ്യക്തമാക്കി.
ക്രിക്കറ്റ് ഭരണ സമിതി ഇക്കാര്യത്തിൽ കൂടുതൽ മുൻകരുതൽ സ്വീകരിക്കും. ഏപ്രില്‍ ഏഴിന് വാങ്കടെ സ്റ്റേഡിയത്തില്‍ വെച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഉദ്ഘാടന മത്സരം. ഉദ്ഘാടനച്ചടങ്ങ് ഗംഭീരമാക്കാനൊരുങ്ങുകയാണ് ബിസിസിഐ.