West indies vs England: വേരുപോലെ ഉറച്ച ഇന്നിങ്ങ്സ്, ബാറ്റിംഗ് തകർച്ച നേരിട്ട ഇംഗ്ലണ്ടിനെ ഒറ്റയ്ക്ക് വിജയിപ്പിച്ച് ജോ റൂട്ട്
139 പന്തില്‍ 166 റണ്‍സുമായി റൂട്ട് ടീമിനെ ഏതാണ്ട് ഒറ്റയ്ക്ക് തന്നെ വിജയത്തിലേക്കെത്തിച്ചു.
കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെ 3 വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട്. 3 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2 വിജയങ്ങള്‍ ഇതിനകം ഇംഗ്ലണ്ട് നേടി. ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ 238 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്.
ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്നും എണീറ്റ വെസ്റ്റിന്‍ഡീസ് കീസി കാര്‍ട്ടിയുടെ സെഞ്ചുറിയുടെയും(105 പന്തില്‍ 103), നായകന്‍ ഷായ് ഹോപ്പിന്റെ 78 റണ്‍സിന്റെയും ബലത്തില്‍ 47.4 ഓവറില്‍ 308 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് വെറും 2 റണ്‍സ് എടുക്കുന്നതിനിടെ 2 ഓപ്പണര്‍മാരെയും നഷ്ടമായി. റണ്ണൊന്നും എടുക്കാതെയാണ് ഇരു താരങ്ങളും മടങ്ങിയത്. ഇതോടെയാണ് റൂട്ട് മൂന്നാമനായി ക്രീസിലെത്തിയത്.
നായകന്‍ ഹാരി ബ്രൂക്കിനൊപ്പം ഇന്നിങ്ങ്‌സ് പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ടീം സ്‌കോര്‍ 87ല്‍ നില്‍ക്കെ 47 റണ്‍സെടുത്ത ബ്രൂക്കിനെ ഇംഗ്ലണ്ടിന് നഷ്ടമായത്. പിന്നാലെ റണ്ണൊന്നും നേടാനാവാതെ ജോസ് ബട്ട്ലറും 17 റണ്‍സുമായി ജേക്കബ് ബേഥലും പവലിയനിലേക്ക് മടങ്ങി. എന്നാല്‍ ആറാം വിക്കറ്റില്‍ വില്‍ ജാക്‌സിനെ കൂട്ടുപിടിച്ച് ജോ റൂട്ട് പോരാട്ടം തുടര്‍ന്നു. ടീം സ്‌കോര്‍ 276ല്‍ നില്‍ക്കെ 44മത്തെ ഓവറില്‍ 49 റണ്‍സെടുത്ത വില്‍ ജാക്‌സ് പുറത്തായെങ്കിലും റൂട്ട് ഒരറ്റത്ത് ഉറച്ചുനിന്നു. വാലറ്റത്ത് 11 പന്തില്‍ 10 റണ്‍സുമായി ആദില്‍ റഷീദ് പിന്തുണ നല്‍കിയതോടെ 139 പന്തില്‍ 166 റണ്‍സുമായി റൂട്ട് ടീമിനെ ഏതാണ്ട് ഒറ്റയ്ക്ക് തന്നെ വിജയത്തിലേക്കെത്തിച്ചു.
139 പന്തില്‍ 21 ബൗണ്ടറികളും 2 സിക്‌സറുകളും സഹിതമാണ് റൂട്ട് 166 റണ്‍സ് നേടിയത്. ഇതിനിടെ ഏകദിനത്തില്‍ 7000 റണ്‍സ് എന്ന നേട്ടവും റൂട്ട് സ്വന്തമാക്കി. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇംഗ്ലണ്ട് താരമാണ് ജോ റൂട്ട്. 179 ഏകദിന മത്സരങ്ങളില്‍ നിന്നും 49.2 ശരാശരിയില്‍ 7082 റണ്‍സാണ് റൂട്ടിന്റെ പേരിലുള്ളത്. 18 സെഞ്ചുറികളും 42 അര്‍ധസെഞ്ചുറികളുമാണ് റൂട്ടിന്റെ പേരിലുള്ളത്.