സഞ്‍ജു സാംസൺ എന്ന രാജസ്ഥാൻ നായകന് മുന്നിൽ അവസാന പന്തുവരെ പതറിയ പഞ്ചാബ് ഒടുവിൽ വിജയം കണ്ടെത്തിയെങ്കിലും അതിൽ അഭിമാനിക്കാൻ വകയൊന്നുമില്ല. തോറ്റതിന്റെ നിരാശ സഞ്‍ജുവിൻറെ മുഖത്ത് കണ്ടെങ്കിലും അദ്ദേഹത്തിൻറെ വീരോചിതമായ ബാറ്റിങ് പ്രകടനത്തെ എതിരാളികൾ പോലും ബഹുമാനത്തോടെയാണ് കണ്ടത്.
63 പന്തുകളിൽ 119 റൺസെടുത്ത സഞ്‍ജു ഇന്നിംഗ്സിൻറെ അവസാന പന്ത് സിക്‌സർ പറത്താൻ ശ്രമിക്കവെ ബൗണ്ടറി ലൈനിൽ ദീപക് ഹൂഡ പിടിച്ച് പുറത്താകുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് 221 റൺസ് എന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തിയപ്പോൾ സഞ്‍ജുവിൻറെ പോരാട്ട മികവിൽ രാജസ്ഥാന് 217 റൺസ് എടുക്കാൻ കഴിഞ്ഞുള്ളൂ.
പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമായി സഞ്‍ജു സാംസൺ മാറി.