രണ്ടാഴ്ചയോളമായി ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം പൂർണ നിസ്സഹകരണത്തിലേക്കു മാറി. സംസ്ഥാനത്തെ 27,000 ആശ വർക്കർമാരും സമരത്തിന്റെ ഭാഗമായി നിസ്സഹകരണത്തിലാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അവകാശപ്പെട്ടു. വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങളും കണക്കെടുപ്പും ഉൾപ്പെടെയുള്ള പ്രവർത്തനം നിർത്തി.
ഈ മാസം 10 മുതലാണ് ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടങ്ങിയത്. പലതവണ ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടും ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ല. ഓണറേറിയവും അലവൻസും ഉൾപ്പെടെ 9000 രൂപയാണ് വേതനമെന്ന് ആശ വർക്കർമാർ പറയുമ്പോൾ, 13200 രൂപ വരെ ലഭിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടിരുന്നു.
സമരം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് ആശ വർക്കർമാരെ സന്ദർശിച്ചിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞിരുന്നു. എം വിൻസന്റ് എംഎൽഎ, രമേശ് ചെന്നിത്തല എന്നിവരും ആശ വർക്കർമാരെ സന്ദർശിച്ചിരുന്നു. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും കോടികൾ മാറ്റിവെക്കുന്ന സർക്കാരിന് ആശമാരുടെ ഓണറേറിയവും ക്ഷേമപെൻഷനും നൽകാൻ കഴിയാത്തതെന്തുകൊണ്ടെന്ന് വിശദീകരിക്കണമെന്ന് സമരക്കാരെ സന്ദർശിച്ച മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു.