Publish Date: Sun, 08 Mar 2020 (13:03 IST)
Updated Date: Sun, 08 Mar 2020 (13:07 IST)
കോഴിക്കോട് പക്ഷിപനി സ്ഥിരീകരിച്ച ഫാമുകൾക്ക് ഒരു കിലോമീറ്റർ പരിധിയിലുള്ള കോഴികളടക്കമുള്ള വളർത്തുപക്ഷികളെ ഇന്ന് മുതൽ കൊന്നുതുടങ്ങും. പ്രത്യേക പരിശീലനം നേടിയ വിവിധ വകുപ്പുകളിലെ ഇരുനൂറിലധികം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനം. പക്ഷിപനി മനുഷ്യരിലേക്ക് പടരാതിരിക്കാൻ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കൊടിയത്തൂര്‍, ചാത്തമംഗലം പഞ്ചായത്തുകള്‍ കോഴിക്കോട് കോര്‍പറേഷനിലെ വേങ്ങേരി എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ഫാമിനും വീടിനും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വളർത്തുപക്ഷികളെയും ഇന്ന് കൊന്ന് തുടങ്ങും. ഇത്തരത്തിൽ 12,000ലധികം ക്ഷികളെ കൊല്ലേണ്ടിവരുമെന്നാണ് മൃഗസംരക്ഷണവകുപ്പിന്‍റെ കണക്ക്. ഇതിനായി അഞ്ച് പേരെടങ്ങുന്ന 35 സംഘങ്ങള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
പക്ഷിപനി സ്ഥിരീകരിച്ചതോടെ പനി സ്ഥിരീകരിച്ച പ്രദേശങ്ങൾക്ക് പത്ത് കിലോമീറ്റർ ചുറ്റളവിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.രോഗം മനുഷ്യരിലേക്ക് പടര്‍ന്നിട്ടില്ലാത്തതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരും എന്നാലും ആവശ്യമെങ്കില്‍ ഇന്നു മുതല്‍ പ്രതിരോധമരുന്നുകള്‍ നല‍്കും. പ്രദേശത്തിന് പത്തുകിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴിയിറച്ചി വില്‍പന ജില്ലാ കളക്ടര്‍ താല്‍ക്കാലികമായി നിരോധിച്ചു.