നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി; രണ്ട് യുവതികള്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്
വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.
പാലക്കാട്: നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ട് മരണം. തമിഴ്‌നാട് സ്വദേശികളായ മലര്‍ (40), ലാവണ്യ (40) എന്നിവരാണ് മരിച്ചത്. ഒരു പുരുഷനെയും മൂന്ന് കുട്ടികളെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.
വാളയാര്‍ വട്ടപ്പാറ ചെക്ക് പോസ്റ്റിനു സമീപമാണ് അപകടം. തമിഴ്‌നാട് ചെന്നൈ പെരുമ്പം സ്വദേശികളായ രണ്ട് കുടുംബങ്ങളാണ് കാറിൽ ഉണ്ടായിരുന്നത്. കാക്കനാട് നടന്ന കുട്ടികളുടെ മത്സരത്തില്‍ പങ്കെടുത്ത് മടങ്ങവേയാണ് അപകടം. രണ്ടു പുരുഷന്മാരും അവരുടെ ഭാര്യമാരും മൂന്നു കുട്ടികളുമായി ഏഴു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സ്ത്രീകള്‍ ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
വാഹനത്തില്‍ കുടുങ്ങിക്കിടന്നവരെ അഗ്‌നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരില്‍ ഒരു കുട്ടിയുടെ സ്ഥിതി ഗുരുതരമാണ്. സായിറാം (48), 8 വയസ്സുള്ള മകന്‍, ഡ്രൈവര്‍ ശെല്‍വം (45), ഇയാളുടെ 2 മക്കള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.