Publish Date: Mon, 06 Sep 2021 (13:12 IST)
Updated Date: Mon, 06 Sep 2021 (13:14 IST)
തിരുവനന്തപുരം: ഐഎസ്ആർഒ വാഹനം തടഞ്ഞ സംഭവത്തിൽ കണ്ടാലറിയുന്ന 50 പേർക്കെതിരെ തുമ്പ പോലീസ് കേസെടുത്തു. അന്യായമായി സംഘംചേരൽ, മാർഗ്ഗതടസ്സം സൃഷ്ടിക്കൽ, ഔദ്യോഗിക വാഹനം തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് ഉപകരണങ്ങളുമായെത്തിയ ചരക്ക് വാഹനമാണ് പ്രദേശവാസികൾ തടഞ്ഞത്. ഉപകരണത്തിന്‍റെ കയ്യറ്റിറക്കിൽ നാട്ടുകാരായ തൊഴിലാളികളെ പങ്കാളികളാക്കണം എന്നും ഇതിന് കൂലി നൽകണം എന്നും ആവശ്യപ്പെട്ടായിരുന്നു നാട്ടുകാർ സംഘടിച്ചത്. എന്നാൽ യന്ത്ര സഹായത്തോടെ ഉപകരണം ഇറക്കുന്നതിൽ കൂലി നൽകാനാവില്ലെന്ന് ഐഎസ്ആർഒ അധികൃതർ വ്യക്തമാക്കി.
ഉപകരണങ്ങൾ ഇറക്കാൻ നോക്കുകൂലിയായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് വിഎസ്എസ്‌സി അധികൃതരുടെ പരാതി. സംഭവത്തെ തുടർന്ന് പൊലീസും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വാഹനത്തിൽ ആകെയുള്ള 184 ടണ്ണിൽ ഒരു ടണ്ണിന് 2000 വെച്ച് നോക്കുകൂലി വേണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെട്ടത്. അധികൃതരും പൊലീസും നാട്ടുകാരും തമ്മിൽ നടത്തിയ ചർച്ചയിൽ നാട്ടുകാരുടെ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയതിനിടെ തുടര്‍ന്നാണ് പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചത്.