Webdunia - Bharat's app for daily news and videos

Install App

കോവിഡ് നെഗറ്റീവ് ആയിട്ടും ചികിത്സ നടത്തി; ആശുപത്രിക്കും ഡോക്ടര്‍ക്കും എതിരെ വിധി, അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കണം

കോവിഡ് സംശയിക്കുന്ന രോഗികളില്‍ നിന്ന് ഒറ്റമുറിയിലേക്ക് മാറ്റിത്തരണമെന്ന രോഗിയുടെ അപേക്ഷയും നിരസിക്കപ്പെട്ടു

രേണുക വേണു
വെള്ളി, 27 ഡിസം‌ബര്‍ 2024 (10:55 IST)
കോവിഡ് നെഗറ്റീവാണെന്ന വിവരം മറച്ചുവെച്ച് കോവിഡ് ചികിത്സ
നടത്തിയതിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ഊര്‍ങ്ങാട്ടിരിയിലെ കക്കാടംപൊയില്‍ മാടമ്പിള്ളിക്കുന്നേല്‍ സോജി റനി എറണാകുളത്തെ സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കും എതിരെ നല്‍കിയ പരാതിയിലാണ് ജില്ലാ ഉപഭോക്ത കമ്മീഷന്റെ വിധി. 
 
2021 മെയ് 26ന് ചില ആരോഗ്യപ്രശ്നങ്ങളുമായാണ് പരാതിക്കാരി ഭര്‍ത്താവിനോടൊപ്പമെത്തി ആശുപത്രിയില്‍ ചികിത്സ തേടിയത്. ഉടന്‍തന്നെ ആന്റിജന്‍ ടെസ്റ്റ് നടത്തി. ഫലം ഇന്‍ഡിറ്റര്‍മിനേറ്റഡ് എന്നായിരുന്നു. കോവിഡ് ഉണ്ടെന്നോ ഇല്ലെന്നോ പറയാനാകാത്ത സ്ഥിതിക്ക് ഉടന്‍തന്നെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി. ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും രോഗിയായ പരാതിക്കാരിയെ അറിയിച്ചില്ല. അതിതീവ്രപരിചരണ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട പരാതിക്കാരിക്ക് ഭര്‍ത്താവുമായോ ശാരീരിക അവശതകള്‍ നേരിടുന്ന മകനുമായോ ബന്ധപ്പെടാന്‍ പോലും കഴിഞ്ഞില്ല. 
 
കോവിഡ് സംശയിക്കുന്ന രോഗികളില്‍ നിന്ന് ഒറ്റമുറിയിലേക്ക് മാറ്റിത്തരണമെന്ന രോഗിയുടെ അപേക്ഷയും നിരസിക്കപ്പെട്ടു. മൂന്നാം ദിവസം ഭര്‍ത്താവിനെ കാണാന്‍ അവസരം ഉണ്ടായപ്പോഴാണ് കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെന്ന് പരാതിക്കാരി അറിയുന്നത്. തുടര്‍ന്ന് ആശുപത്രിയുടെയും ഡോക്ടറുടെ ഉപദേശത്തിനെതിരെ സ്വന്തം ഇഷ്ടപ്രകാരം ഡിസ്ചാര്‍ജ് വാങ്ങി മടങ്ങി. രണ്ടാഴ്ചയ്ക്കുശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പരിശോധനയില്‍ കിഡ്നി സംബന്ധമായ അസുഖമാണെന്നും അതിന്റെ ലക്ഷണമാണ് ഡോക്ടര്‍ കോവിഡ് ലക്ഷണമായി കണക്കാക്കിയതെന്നുമായിരുന്നു പരാതിക്കാരിയുടെ വാദം. കടുത്ത കോവിഡ് രോഗബാധിതര്‍ക്ക് മാത്രം നല്‍കുന്നതും കിഡ്നി രോഗം ബാധിച്ചവര്‍ക്ക് കൊടുക്കാന്‍ പാടില്ലാത്തതുമായ മരുന്നുകളാണ് നല്‍കിയതെന്നും അതിനാല്‍ കടുത്ത മാനസിക ആഘാതവും ആരോഗ്യപ്രശ്നങ്ങളും അനുഭവിക്കേണ്ടിവന്നുവെന്നും ഹരജിക്കാരി കമ്മീഷനെ ബോധിപ്പിച്ചു.
 
കോവിഡ് രോഗ ലക്ഷണങ്ങള്‍ പരാതിക്കാരിക്ക് ഉണ്ടായിരുന്നുവെന്നും മരുന്നുകള്‍ നല്‍കിയത് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണെന്നും കോവിഡ് പരിശോധനാഫലം സംശയകരമാണെങ്കില്‍ നിശ്ചിത ഇടവേളയ്ക്ക് ശേഷം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ആവര്‍ത്തിക്കണമെന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും ഡോക്ടറും ആശുപത്രിയും കമ്മീഷനെ ബോധിപ്പിച്ചു. രോഗവിവരം മറച്ചുവച്ചില്ലെന്നും ഭര്‍ത്താവിനെ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു അവരുടെ വിശദീകരണം. ഡോക്ടറുടെ ഉപദേശത്തിനെതിരെ സ്വന്തം ഇഷ്ടപ്രകാരമാണ് പരാതിക്കാരി ഡിസ്ചാര്‍ജ് വാങ്ങിപ്പോയതെന്നും തുടര്‍ചികിത്സയ്ക്ക് കാലതാമസം വരുത്തിയതാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമെന്നും അവര്‍ വാദിച്ചു. ആശുപത്രിയുടെയും ഡോക്ടറുടെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്നും രോഗിയുടെ നന്മയ്ക്കു വേണ്ടിയുള്ള മരുന്നുകള്‍ മാത്രമാണ് നല്‍കിയത് എന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. പരാതിക്കാരിക്ക് നല്‍കിയ മരുന്നുകള്‍ മറ്റു രാജ്യങ്ങള്‍ നല്‍കുന്നുണ്ടെന്നും അത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ സ്ഥാപനം പാലിച്ചു പോരുന്നുണ്ടെന്നും ഡോക്ടര്‍ വാദിച്ചു.
 
എന്നാല്‍ നടത്തിയ ടെസ്റ്റുകളില്‍ ഒന്നും പരാതികാരിക്ക് രോഗമുള്ളതായി സ്ഥിരീകരിച്ചില്ലെന്നും മാരകമായ കോവിഡ് രോഗാവസ്ഥയിലുള്ള ഒരാള്‍ക്ക് മാത്രം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുള്ള മരുന്ന് പരാതിക്കാരിക്ക് നല്‍കിയതിന് യാതൊരു നീതീകരണവുമില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഡോക്ടറുടെ നടപടി കോവിഡ് പ്രോട്ടോകോളിനും മെഡിക്കല്‍ എതിക്സിനും എതിരാണ്. രോഗത്തെ കുറിച്ചും ചികിത്സയെക്കുറിച്ചും അറിയാനുള്ള രോഗിയുടെ അവകാശം ആശുപത്രിയും ഡോക്ടറും നിഷേധിച്ചു. കോവിഡ് ചികിത്സയ്ക്ക് സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രോട്ടോക്കോളിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച പ്രോട്ടോകോളിന്റെയും ലംഘനമാണ് ആശുപത്രിയില്‍ നടന്നത്. രോഗിയുടെ മേല്‍ പ്രയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിച്ച മരുന്ന് പ്രയോഗിക്കുമ്പോള്‍ രോഗിയെ ബോധ്യപ്പെടുത്താനോ വിശ്വാസത്തിലെടുക്കാനോ ഡോക്ടര്‍ക്ക് കഴിഞ്ഞില്ല. പരാതിക്കാരിയുടെ അപേക്ഷയില്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം അനുസരിച്ച് അന്വേഷണം നടത്തിയ വിദഗ്ധ സംഘം ഇക്കാര്യം നിരീക്ഷിച്ചിട്ടുമുണ്ട്. 
 
പരിശോധന ഫലം നെഗറ്റീവാണെന്ന വിവരം കിട്ടുമ്പോള്‍ രോഗിയുടെ മാനസികാവസ്ഥയില്‍ ഉണ്ടാകുന്ന പോസിറ്റീവ് ഫലം പരിഗണിക്കാതെയുള്ള ചികിത്സ ന്യായീകരിക്കാനാവില്ല. ഇതുമൂലം രോഗിക്കുണ്ടായ ശാരീരികവും മാനസികവുമായ ആഘാതം നിര്‍ണയിക്കാനാവാത്തതും തെളിയിക്കപ്പെടേണ്ടതുമാണ്. ഈ സാഹചര്യത്തിലാണ് പരാതിക്കാരിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 25000 രൂപയും നല്‍കുന്നതിന് കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി.മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ വിധിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര വിവാഹിതയായി; വരന്‍ മുന്‍ എംപി

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

DIGIPIN: ഇനി പിൻകോഡുകൾ വേണ്ട, നിങ്ങളുടെ വീടിൻ്റെ ലൊക്കേഷൻ വെച്ച് ഡിജിപിൻ ഉണ്ടാക്കു, എങ്ങനെയെന്ന് അറിയാം

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

അടുത്ത ലേഖനം
Show comments