Publish Date: Tue, 09 Jan 2018 (14:50 IST)
Updated Date: Tue, 09 Jan 2018 (14:58 IST)
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാരോപിച്ച് നടൻ ദിലീപ് സമർപ്പിച്ച ഹർജി വിധി പറയുന്നതിനായി മാറ്റി. ഹര്‍ജിയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഈ മാസം 17ന് വിധി പറയും.
പൊലീസാണ് കുറ്റപത്രം ചോർത്തിയതെന്നും ഇത് ദുരുദ്ദേശത്തോടെയാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമാണ് ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
അതേസമയം ദിലീപാണു കുറ്റപത്രം ചോർത്തിയതെന്ന വാദമാണു പൊലീസ് കോടതിയിൽ ഉന്നയിച്ചത്. ദിലീപ് ഹരിശ്ചന്ദ്രൻ അല്ലെന്നും ഫോൺ രേഖകൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയിട്ടുണ്ടെന്നും പൊലീസ് കോടതിയിൽ വാദിച്ചിരുന്നു.
കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴിപ്പകര്‍പ്പുകളുടെ വിശദാംശങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മഞ്ജു വാരിയര്‍, കാവ്യ മാധവന്‍, മുകേഷ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരുടെ മൊഴിയായിരുന്നു പുറത്തുവന്നത്.