Publish Date: Sun, 08 Oct 2023 (16:24 IST)
Updated Date: Sun, 08 Oct 2023 (15:47 IST)
പത്തനംതിട്ട : വിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ നയത്തിൽ വശീകരിച്ചു സ്വർണ്ണവും പണവും മറ്റു വസ്തുവകകളും തട്ടിയെടുക്കുന്ന വിരുതൻ പോലീസ് പിടിയിലായി. റാന്നി സ്വദേശി സെബാസ്റ്റിയൻ ആണ് ചെങ്ങന്നൂർ പോലീസിന്റെ പിടിയിലായത്.
പത്രത്തിൽ വിവാഹ പരസ്യം നൽകിയ ശേഷം സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും. സർക്കാർ ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞാവും ഇയാൾ പരിചയപ്പെടുന്നതും. അടുപ്പം കൂടുന്നതോടെ വിവാഹം കഴിക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്യും.
ഇത്തരത്തിൽ ഒരു സ്ത്രീയെ വിശ്വസിപ്പിച്ചു പലതവണയായി അവരിൽ നിന്ന് അഞ്ചു ലക്ഷം രൂപ വാങ്ങി. ഇതിനൊപ്പം യുവതി വീട്ടിൽ വളർത്തിയിരുന്ന പതിനൊന്നു ആട്ടിൻകുട്ടികളെയും തട്ടിയെടുത്തു. എന്നാൽ ഇയാൾ മുങ്ങി എന്ന് കണ്ടതോടെയാണ് യുവതി പോലീസിനെ സമീപിച്ചതും പരാതി നൽകിയതും.
ഒരു മാസത്തെ വിശദമായ അന്വേഷണത്തിൽ ഇയാളെ റാന്നി ബസ് സ്റ്റേഷനിൽ വച്ചാണ് പോലീസ് പിടികൂടിയത്. നിരവധി സ്ത്രീകളെ ഇയാൾ സമാന രീതിയിൽ കബളിപ്പിച്ചതായാണ് പോലീസ് പറയുന്നത്. സാധാരണയായി ഇത്തരത്തിൽ തട്ടടിപ്പിന് ഇരയാവുന്നവർ പരാതി നൽകില്ല എന്ന വിശ്വാസത്തിലാണ് ഇയാളുടെ കബളിപ്പിക്കൽ തുടരുന്നത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.