Publish Date: Sat, 19 Nov 2022 (19:10 IST)
Updated Date: Sat, 19 Nov 2022 (19:13 IST)
പത്തനംതിട്ട: പതിനേഴുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ അറസ്റ്റ് ചെയ്ത യുവാവ് ജാമ്യത്തിലിറങ്ങി മറ്റൊരു പതിനാലുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പേരിൽ അറസ്റ്റിലായി. അടൂർ ഏനാദിമംഗലം മാരൂർ ചാങ്കൂർ കണ്ടത്തിപ്പറമ്പിൽ വീട്ടിൽ അജിത് എന്ന 21 കാരനാണു വീണ്ടും പോലീസ് പിടിയിലായത്.
ഇപ്പോൾ ഇയാൾ പുനലൂർ കരവാളൂരിലെ മാത്ര നിരക്കാത്ത ഫൗസിയാ മൻസിലിൽ വാടകയ്ക്ക് താമസിക്കുകയാണ്. അടൂർ പൊലീസാണ് ഇയാളെ ഇപ്പോൾ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചു വശത്താക്കിയാണ് കഴിഞ്ഞ സെപ്തംബറിൽ രാത്രി കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിൽ രഹസ്യമായി കയറി ലൈംഗികമായി പീഡിപ്പിച്ചത്. ഇത് മൊബൈലിൽ പകർത്തുകയും പിന്നീട് ഭീഷണിപ്പെടുത്തി സ്വർണ്ണം പണം എന്നിവ തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് വീണ്ടും ഇയാൾ ഇതേ കാരണം പറഞ്ഞു ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിലും എത്തിച്ചു പീഡിപ്പിച്ചു എന്നാണു കേസ്.
ആറ് മാസം മുമ്പ് മറ്റൊരു പതിനേഴുകാരിയെ പ്രണയം നടിച്ചു വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചശേഷം സമാനമായ രീതിയിൽ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കൈക്കലാക്കിയതിനു അടൂർ പോലീസ് തന്നെ ഇയാളെ അറസ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് അടുത്ത പോക്സോ കേസിൽ ഇയാളെ അടൂർ പോലീസ് വീണ്ടും അറസ്റ്റ് ചെത്തിരിക്കുന്നത്. അടൂർ പോലീസ് ഇൻസ്‌പെക്ടർ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.