Publish Date: Sat, 19 Nov 2022 (19:07 IST)
Updated Date: Sat, 19 Nov 2022 (19:09 IST)
തിരുവനന്തപുരം: ആളുമാറി വെട്ടേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂന്തുറ മാണിക്യവിളാകം കവലയ്ക്ക് സമീപം നാസറുദ്ദീന്റെ മകൻ അഫ്സൽ എന്ന പത്തൊമ്പതുകാരനാണ് മരിച്ചത്.
ഒമ്പതാം തീയതി വൈകിട്ട് ആറേകാലിനാണ് സംഭവം ഉണ്ടായത്. തലേദിവസം മണക്കാട് കമലേശ്വരം സ്‌കൂളിന് മുന്നിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കവും സംഘർഷവും കാരണമാണ് ആളുമാറി വെട്ടേറ്റ പൂന്തുറ സ്വദേശി മരിച്ചത്. വെട്ടേറ്റു കാലിന്റെ ഞരമ്പുകൾ അറ്റനിലയിലായിരുന്നു അഫ്സലിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
ചികിത്സയിലായിരുന്ന അഫ്സൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മരിച്ചത്. സംഭവത്തിൽ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തി ആകാത്ത ആളാണ് കേസിലെ ഒന്നാം പ്രതി. കരിമഠം കോളനി സ്വദേശികളായ അശ്വിൻ, സുധീഷ് കുമാർ, അപ്പൂസ്, ബിച്ചു, സൂര്യ, മനോഷ്, പുത്തൻകോട്ട സ്വദേശി അഭയദേവ് എന്നിവരാണ് അറസ്റ്റിലായി റിമാന്റിലുള്ളത്.