Publish Date: Mon, 02 May 2022 (19:13 IST)
Updated Date: Mon, 02 May 2022 (19:17 IST)
കാസർകോട്: പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അറുപത്തിനാലുകാരനെ കോടതി പത്തൊമ്പതു വർഷത്തെ കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. കാസർകോട്ടെ ബളാൽ ഏറംചിറ്റ സ്വദേശി എം.കെ.സുരേഷ് എന്ന ശിവനെ (64) ആണ് കോടതി ശിക്ഷിച്ചത്.
2015-18 സമയത്ത് പല ദിവസങ്ങളിലായി ഇയാൾ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയിരുന്നു. തുടർന്ന് പരാതി ഉണ്ടായപ്പോഴാണ് കേസായതും പ്രതിയെ പിടികൂടിയതും. വെള്ളരിക്കുണ്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്‌പെക്ടർ ആയിരുന്ന ജോസ് ആദ്യ അന്വേഷം നടത്തി. തുടർന്ന് ശ്രീദാസനാണ് കുറ്റപത്രം സമർപ്പിച്ചതും.
കാസർകോട് അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി എ.വി.ഉണ്ണികൃഷ്ണനാണ് പോക്സോ കേസിലെ പ്രതിയെ ശിക്ഷിച്ചത്. പ്രതി പിഴ അടച്ചില്ലെങ്കിൽ പതിനെട്ടു മാസം തടവ് ശിക്ഷ കൂടി അനുഭവിക്കണം.