അറ്റകുറ്റപ്പണിക്ക് ശേഷം 475 ഗ്രാം സ്വർണം നഷ്ടമായി, ശബരിമല സ്വർണപ്പാളിയിൽ തിരിമറിയെന്ന് ഹൈക്കോടതി
ദേവസ്വം കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്.
ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ 475 ഗ്രാമോളം നഷ്ടമായെന്ന് ഹൈക്കോടതി. ദേവസ്വം വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ നിരീക്ഷണം. വിജിലന്‍സ് കണ്ടെത്തലുകളില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട കോടതി സംസ്ഥാന പോലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തു. ദേവസ്വം കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. മഹസറില്‍ രേഖപ്പെടുത്തിയത് ചെമ്പുപാളി എന്നാണ്.സ്വര്‍ണം എന്നല്ല. ശില്പങ്ങള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചപ്പോള്‍ സ്വര്‍ണ്ണത്തിന്റെ പാളിയുണ്ടായിരുന്നു. ഇത് മാറ്റാന്‍ പോറ്റി ഇവര്‍ക്ക് നിര്‍ദേശം നല്‍കി. 474.99 ഗ്രാം സ്വര്‍ണത്തിന്റെ തിരിമറി നടന്നെന്ന് വ്യക്തം. കോടതി നിരീക്ഷിച്ചു.
സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് ഈ സ്വര്‍ണം പോറ്റിക്ക് കൈമാറി. എന്നാല്‍ പോറ്റി ഇത് ബോര്‍ഡിന് കൈമാറിയിട്ടില്ല. ആരോപണങ്ങളിലും കണ്ടെത്തലുകളിലും നിഷ്പക്ഷമായ അന്വേഷണം നടത്തി രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കുകയും ആറാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. ഹൈക്കോടതി നിര്‍ദേശിച്ചു.