വിശ്വാസത്തിന് കോടികളുടെ വിലയിട്ട് നടത്തിയ കച്ചവടം; സ്വർണപ്പാളികൾ 2019 ൽ വൻതുകയ്ക്ക് മറിച്ചുവിറ്റു
ദേവസ്വം വിജിലൻസ് വെള്ളിയാഴ്ച ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കും.
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളികൾ 2019-ൽ മറിച്ചുവിറ്റു എന്ന നിഗമനത്തിലേക്ക് ദേവസ്വം വിജിലൻസ് എത്തിയതായി സൂചന. വിശ്വാസത്തിന് കോടികളുടെ വിലയിട്ട് നടത്തിയ കച്ചവടമാണെന്നാണ് വിവരം. ദേവസ്വം വിജിലൻസ് വെള്ളിയാഴ്ച ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കും.
ഉണ്ണികൃഷ്ണൻപോറ്റിയാണ് തിരിമറിക്കു പിന്നിലെന്ന ആരോപണവുമായി ദേവസ്വം ബോർഡ് സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയേക്കും. സ്വർണപ്പാളികൾ കേരളത്തിനു വെളിയിൽ ആർക്കോ നൽകിയെന്നാണ് സൂചന. ആർക്കെന്ന കാര്യത്തിൽ വ്യക്തതയില്ല.
ശബരിമല ശ്രീകോവിലിന്റെ ഭിത്തിയിലെ ശില്പങ്ങളുടെ പാളി എന്ന നിലയിൽ അമൂല്യമായ ഒരു വസ്തുവാണിത്. ഇത്തരം വസ്തുക്കൾ എന്തുവിലനൽകിയും വാങ്ങി വീട്ടിൽ സൂക്ഷിക്കുന്ന ചിലരുണ്ട്. അവരിൽനിന്ന് വൻതുകവാങ്ങി ഉണ്ണികൃഷ്ണൻപോറ്റി കൈമാറിയിരിക്കാമെന്നാണ് നിഗമനം. പാളി പുതുതായി സ്വർണം പൂശണമെങ്കിൽത്തന്നെ അത് സന്നിധാനത്തുവെച്ച് ചെയ്യാവുന്നതേ ഉള്ളൂ എന്നിരിക്കെ, അങ്ങനെ ചെയ്യാതെ പുറത്തുകൊണ്ടുപോയത്, കടത്തിക്കൊണ്ടുപോകൽ തന്നെയായിരുന്നെന്ന് ശബരിമലയിലെ വിഗ്രഹം നിർമിച്ച ശില്പികുടുംബാംഗമായ തട്ടാവിള മഹേഷ് പണിക്കർ പറയുന്നു.